ദുരന്തം അനാഥമാക്കിയ അവന്തിക മോളെ മോദി ചേർത്തിരുത്തി: നൈസയെ കൊഞ്ചിച്ചു; വേദന തളംകെട്ടിയ മനസ്സുകൾക്ക് ആശ്വാസം പകരുന്നതായി പ്രധാനമന്ത്രിയുടെ സന്ദർശനം

വയനാട് ഉരുള്‍പ്പൊട്ടലില്‍ എല്ലാം നഷ്ടപ്പെട്ട് ചികിത്സയിൽ കഴിയുന്നവരെ പ്രധാനമന്ത്രി സന്ദർശിച്ചു. വിംസ് ആശുപത്രിയിലെത്തിയാണ് ദുരന്തം നേരിട്ടറിഞ്ഞവരുടെ ഉള്ളുലക്കുന്ന അനുഭവം പ്രധാനമന്ത്രി ചോദിച്ചറിഞ്ഞത്. ഡോക്ടർ മൂപ്പൻസ് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്നവരെയും പ്രധാനമന്ത്രി നേരിട്ടെത്തി സാന്ത്വനിപ്പിച്ചു. ദുരന്തം അനാഥമാക്കിയ അവന്തിക മോളേയും മോദി ചേർത്തിരുത്തി ആശ്വസിപ്പിച്ചു. കരളുപിടയുന്ന അനുഭവങ്ങളിലും ചേർത്തു നിർത്തി തലോടി രാജ്യത്തിൻ്റെ പ്രധാനമന്ത്രി. കഴിഞ്ഞ 12 ദിവസമായി വേദന തളംകെട്ടിയ മനസ്സുകൾക്ക് ആശ്വാസം പകരുന്നതായിരുന്നു പ്രധാനമന്ത്രിയുടെ സന്ദർശനം. ഭർത്താവിനെയും രണ്ടു മക്കളെയും പിതാവിനെയും ദുരന്തം കാർന്നെടുത്ത മുണ്ടക്കയയിലെ ജസീലയുടെ മൂന്നു വയസ്സുകാരി മകൾ നൈസയേയും പ്രധാനമന്ത്രി ചേർത്ത് പിടിച്ചു.

മുണ്ടക്കൈ ദുരന്തത്തിൽ കേരളത്തിന് എല്ലാ സഹായവും പ്രധാനമന്ത്രി നരേന്ദ്ര മോദി വാ​ഗ്ദാനം ചെയ്തു. കേരളത്തിൻ്റെ ആവശ്യങ്ങൾക്കൊപ്പമാണെന്നും സഹായം എത്രയും വേഗം നൽകുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ദുരിതബാധിതരുടെ പുനരധിവാസത്തിനാണ് പ്രാധാന്യം നൽകുന്നത്. കേന്ദ്രത്തിന് ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്യുമെന്നും മോദി ഉറപ്പ് നൽകി. വയനാട് ചേർന്ന അവലോകന യോ​ഗത്തിന് ശേഷമായിരുന്നു മോദിയുടെ പ്രഖ്യാപനം. ദുരന്തത്തിൽ നിരവധി കുടുംബങ്ങളുടെ പ്രതീക്ഷകളാണ് തകർന്നത്. ദുരന്തബാധിതരെ നേരിൽ കണ്ടു. അവരുടെ ദുഃഖങ്ങളും ദുരിതങ്ങളും നേരിട്ടറിഞ്ഞു. കുട്ടികൾ ഉൾപ്പടെയുള്ളവർക്ക് മാനസിക പിന്തുണ നൽകേണ്ടത് അനിവാര്യമാണ്. ദുരന്തബാധിതർക്കൊപ്പം നിൽക്കുകയെന്നതാണ് പ്രധാനം. ഭാവി ജീവിതവും സ്വപ്നവും യാഥാർത്ഥ്യമാക്കാൻ നാം അവർക്കൊപ്പം ചേരണം. അത് സമൂഹത്തിന്റെ ഉത്തരവാദിത്തമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. സർക്കാരുകൾ ഏതുമാകട്ടെ ദുരിതബാധിതർക്കൊപ്പമാണ് നമ്മൾ നിൽക്കുന്നത്. കേരളത്തിൻ്റെ ആവശ്യങ്ങൾക്കൊപ്പമുണ്ടാകുമെന്നും മോദി ഉറപ്പ് നൽകി.

Related Articles

Back to top button