തിരുവനന്തപുരത്ത് ആരാധനാലയങ്ങളിൽ ഉൾപ്പടെ മോഷണം…
തിരുവനന്തപുരം കാട്ടാക്കടയിൽ ആരാധനാലയങ്ങളിൽ ഉൾപ്പടെ മോഷണം. കാണിക്കയായി ശേഖരിച്ചിരുന്ന പണം കവർന്നു .കൂടാതെ ചന്തയിലെ പെട്ടികടയിലെ സിഗററ്റും കുടിവെള്ളവും ഉൾപ്പെടെ കവർന്നതായി പരാതിയുണ്ട്.വെട്ടുകത്തിയുമായാണ് മോഷ്ടാവ് എത്തിയത്.കാട്ടാക്കട എസ്.എൻ.ഡി.പി 803 നമ്പർ ശാഖയിൽ പൂജാരിയും വൈസ് പ്രസിഡന്റുമായ വിക്രമൻ നട തുറക്കാൻ എത്തിയപ്പോഴാണ് ഗുരുദേവന്റെ മുന്നിലെ വാതിൽ തുറന്നു കിടക്കുന്നത് കാണുന്നത്. തുടർന്ന് നടന്ന പരിശോധനയിൽ ഇവിടെ ഉണ്ടായിരുന്ന കാണിക്ക കുടം നഷ്ടപ്പെട്ടതായി കണ്ടെത്തി.
ഗുരുമന്ദിരത്തിന് 200 മീറ്റർ മാറി കാട്ടാക്കട മുസ്ലിം ജമാഅത്ത് നമസ്കാര പള്ളിയിലെ കാണിക്ക വഞ്ചിയിലും കള്ളൻ പൂട്ടു പൊട്ടിച്ചു പണം കവർന്നു. ഗുരു മന്ദിരത്തിൽ നിന്നും 50 മീറ്റർ മാറി കാട്ടാക്കട പൊതു ചന്തയിലെ കുടുംബശ്രീയുടെ ചന്ത പിരിവ് മുറിയില് പൂട്ടു പൊളിച്ചു കയറിയും കള്ളൻ പരിശോധന നടത്തിയിട്ടുണ്ട്. ചന്തക്കുള്ളിലെ കൃഷ്ണൻ കുട്ടിയുടെ തട്ടുകടയിൽ പൂട്ടു തല്ലി തകർത്തു ഇവിടെ നിന്നും സിഗരറ്റുകളും കുടിവെള്ളവും പണവും ഉൾപ്പെടെ കള്ളൻ കൊണ്ട് പോയിട്ടുണ്ട്. മൂന്നിടത്തും എത്ര തുക നഷ്ടമായി എന്ന് വ്യക്തമല്ല. കാട്ടാക്കട പൊലിസ് സ്ഥലത്തെത്തി പരിശോധന നടത്തി സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങി.