ടി.പി യുടെ രക്തസാക്ഷിത്വത്തിനു ഇന്ന് 13 ആണ്ട്… ടി.പി യുടെ രാഷ്ട്രീയം എല്ലാ കാലത്തും നിലനിൽക്കുമെന്ന് രമ…
ഒരു രാഷ്ട്രീയ എതിരാളിയെ 51 വെട്ടുമായി അരുംകൊല ചെയ്തിട്ടും അയാൾ സംസ്ഥാന രാഷ്ട്രീയത്തിലെ അദൃശ്യനായ ശക്തിയായി തുടരുന്നു. അതാണ്, ടി പി ചന്ദ്രശേഖരൻ എന്ന നേതാവ്. സിപിഎം രാഷ്ട്രീയ വൈരാഗ്യത്താൽ പിഴുതെറിയാൻ ശ്രമിച്ചിട്ടും അതിന് സാധിക്കാത്ത വിധം തിളങ്ങി നിൽക്കുകയാണ് ടിപി. ഇന്ന് ടി പിടുയുടെ പതിമൂന്നാം രക്ത സാക്ഷിത്വദിനാണ്.കൊലയാളി സംഘാംഗങ്ങൾ ഉൾപ്പെടെയുള്ളവർക്ക് ഹൈക്കോടതി വിധിച്ച ഇരട്ട ജീവപര്യന്തം പൊതു തെരഞ്ഞെടുപ്പിൽ ടിപി വിഷയത്തെ വീണ്ടും ചർച്ചയാക്കിയിരുന്നു.
മലയാളിയുടെ രാഷ്ട്രീയ പ്രബുദ്ധതയ്ക്ക് മേൽ ആഴത്തിൽ പതിച്ച 51 വെട്ടുകൾ. പകയും അസഹിഷ്ണുതയും രാഷ്ട്രീയന്ധതയും ഒരുമിച്ച ടിപി വധത്തോളം കേരളത്തെ കുലുക്കിയ മറ്റൊരു രാഷ്ട്രീയ കൊലപാതകം ഇല്ലെന്നുതന്നെ പറയാം. ജീവിച്ചിരിക്കുന്ന ടിപിയെക്കാൾ കരുത്തനാണ് മരിച്ച ടിപി എന്ന വാക്കുകൾ അന്വർത്ഥമാക്കുന്നതായിരുന്നു രാഷ്ട്രീയ രംഗത്തെ കഴിഞ്ഞകാല കാഴ്ചകൾ. വിചാരണ കോടതി വിട്ടയച്ച രണ്ട് പേരെ കൂടി ഉൾപ്പെടുത്തി ഹൈക്കോടതി വിധിച്ച ഇരട്ട ജീവപര്യന്തമാണ് ഇക്കുറി ടിപി വിഷയത്തെ കൂടുതൽ ചർച്ചയാക്കിയത്.
ടിപിയുടെ രാഷ്ട്രീയത്തിന്റെ പതാക വഹിക്കുന്ന കെ കെ രമ ഇന്ന് എംഎൽഎയാണ്. സിപിഎമ്മിനെതിരെ രൂക്ഷ വിമർശനവുമായി രമ രംഗത്തുണ്ട്. ചന്ദ്രശേഖരന്റെ ഒരു മുറിവ് വടകരയിലെ ഓരോ സാധാരണക്കാരുടെയും നന്മയുള്ള മുഴുവൻ മനുഷ്യരുടെയും മനസിൽ വലിയ ആഘാതമാണ്. കാലം എത്ര മായ്ച്ചാലും അത് മാറില്ലെന്ന് വിചാരിക്കുന്നു. അത്രയും ക്രൂരമായ കാര്യം ചെയ്ത പാർട്ടിയാണ് സിപിഎം എന്നും കെ.കെ. രമ പറയുന്നു.
ടി.പിയുടെ രാഷ്ട്രീയം എല്ലാ കാലത്തും കത്തിനിൽക്കും. ആ രാഷ്ട്രീയം തന്നെയാണ് ഈ തെരഞ്ഞെടുപ്പിലും ചർച്ച ചെയ്തത്. സ്ത്രീകളാണ് വടകരയിൽ ഏറ്റവും കൂടുതൽ വോട്ട് ചെയ്തത്. അക്രമരാഷ്ട്രീയം അവസാനിക്കണമെന്ന സ്ത്രീകളുടെ മനസിന്റെ തീരുമാനമാണ് ഈ തെരഞ്ഞെടുപ്പിൽ കാണാനായതെന്നും കെ കെ രമ പറയുന്നു.
കേരളത്തെ അരാഷ്ട്രീയവൽകരിക്കുകയാണ് സിപിഎം ചെയ്തതെന്നും വ്യാജ പ്രചരണങ്ങളിലേക്കും വർഗീയതയിലേക്കും ഒരു പാർട്ടി എത്തുന്ന ഏറ്റവും അധപതിച്ച രാഷ്ട്രീയത്തിൽ സിപിഎമ്മിൽ എത്തിച്ചേർന്നുവെന്നും കെ.കെ. രമ പറഞ്ഞു. ഇടതുപക്ഷം ഏത് രാഷ്ട്രീയത്തെ പറ്റി പറയും. ഇടത് ഉണ്ടെങ്കിലേ ഇന്ത്യയുള്ളൂവെന്നാണ് സിപിഎം പറയുന്നത്. കേരളം മാറ്റിനിർത്തിയാൽ ഇന്ത്യയിൽ എവിടെയാണ് ഇടത് ഉള്ളത്. ഇടത് ഇത്തരത്തിലാകാൻ കാരണം ആരാണ്. ആരാണ് ഇടതിനെ ഇങ്ങനെയാക്കിയ മാറ്റിയതെന്ന ചോദ്യത്തിനും ഉത്തരം പറയണം. സിപിഎം നേതാക്കളുടെ പ്രവർത്തനമാണ് ഇടതിനെ ഇത്തരത്തിലാക്കിയതെന്നും രമ ചൂണ്ടിക്കാട്ടി.
കേരളത്തിലെ ഇടത് എന്താണ് ചെയ്തത്. സംസ്ഥാനത്ത് കഴിഞ്ഞ ഏഴ് വർഷമായി ഭരിക്കുന്ന ഇടതുപക്ഷം എന്ന് അവകാശപ്പെടുന്ന സർക്കാറിനെ കൊണ്ട് ഇവിടത്തെ സാധാരണക്കാർക്ക് എന്ത് പ്രയോജനമാണ് ഉണ്ടായത്. സാധാരണയിൽ സാധാരണക്കാരായ മനുഷ്യന്റെ ജീവിത നിലവാരം ഉയർത്തുകയും അവർക്ക് വേണ്ടി സംസാരിക്കുകയുമാണ് ഇടത് സർക്കാർ ചെയ്യേണ്ടത്. എവിടെയാണ് ഇന്ന് സാധാരണക്കാരന്റെ ജീവിതം ഉയരുന്ന സാഹചര്യമുള്ളത്. കിട്ടികൊണ്ടിരിക്കുന്ന ആനുകൂല്യങ്ങൾ പോലും ഇല്ലാതായ സാഹചര്യം സംസ്ഥാനത്ത് എങ്ങനെയാണ് എത്തിച്ചേർന്നത്. അഴിമതി, ധൂർത്ത്, വഴിവിട്ട പ്രവർത്തനങ്ങൾ അടക്കം നേതാക്കന്മാർ അവരുടെ കീശ വീർപ്പിക്കുക എന്നതിലപ്പുറം എന്ത് രാഷ്ട്രീയമാണുള്ളത്. സ്വന്തം കുടുംബത്തിലേക്ക് രാഷ്ട്രീയം പോവുകയും അവരിലേക്ക് ഒതുക്കിത്തീർക്കുകയും ചെയ്യുകയല്ലാതെ എന്താണുള്ളത്.