ജോലി സമ്മർദ്ദം..മേലുദ്യോഗസ്ഥനെ ഗുണ്ടകളെ വിട്ട് തല്ലി…
ജോലിസ്ഥലത്തെ പ്രശ്‌നത്തെത്തുടർന്ന് മേലുദ്യോഗസ്ഥനെ ഗുണ്ടകളെ വിട്ട് മർദിച്ച് സഹപ്രവർത്തകർ .പാൽ ഉത്പന്നങ്ങൾ ഉണ്ടാക്കുന്ന കമ്പനിയിലെ ഓഡിറ്ററായ സുരേഷിനാണ് മർദ്ദനം ഏറ്റത് . ബംഗളൂരുവിലാണ് സംഭവം .സുരേഷിന്റെ കീഴിൽ ജോലി ചെയ്യുന്ന രണ്ടുപേരാണ് സുരേഷിനെ മർദിക്കാൻ ഗുണ്ടാസംഘത്തെ ഏർപ്പാടാക്കിയത്.ഒരു വർഷം മുമ്പാണ് സുരേഷ് സ്ഥാപനത്തിൽ ഓഡിറ്ററായി ജോലിക്ക് കയറുന്നത്. കയറിയത് മുതൽ സുരേഷ് കണക്കുകൾ വേഗത്തിലാക്കാൻ പറഞ്ഞ് തങ്ങളിൽ അധികഭാരം ചുമത്തുകയാണെന്നാണ് അറസ്റ്റിലായ ഉമാശങ്കറിന്റെയും വിനേഷിന്റെയും വാദം .ഇതേതുടർന്നാണ് ഇത്തരമൊരു സാഹസത്തിന് മുതിർന്നതെന്നും ഇവർ വ്യക്തമാക്കി .
കമ്പനിയുടെ കണക്കുകളിൽ മെല്ലെപ്പോക്ക് സമീപനമാണ് ഉമാശങ്കറും വിനേഷും സ്വീകരിച്ചുപോന്നത്. എന്നാൽ സുരേഷ് വന്നതോടെ ഇത് ത്വരിതഗതിയിലാക്കാൻ ഇവരോട് ആവശ്യപ്പെടുകയായിരുന്നു. എന്നിട്ടും കണക്കുകൂട്ടലുകൾ ആവശ്യത്തിന് വേഗതയിൽ ചെയ്യാത്തതിനാൽ ഇവരെക്കുറിച്ച് ഉന്നതാധികാരികൾക്ക് സുമേഷ് പരാതി നൽകി .തുടർന്ന് ഇവർക്കെതിരെ കർശന നടപടികൾ കമ്പനി സ്വീകരിക്കുകയും ചെയ്തു. ഇതിൽ പ്രകോപിതരായ പ്രതികൾ സുരേഷിനെ മർദിക്കാനായി ഗുണ്ടാസംഘത്തെ ഏർപ്പെടുത്തുകയായിരുന്നു. കെ ആർ പുരത്ത് വച്ച് സന്ദീപും ഗുണ്ടാസംഘവും സുരേഷിനെ പിന്തുടരുകയും ഇരുമ്പുദണ്ഡുകൾ കൊണ്ട് മർദിക്കുകയുമായിരുന്നു. സുരേഷിനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.