ചെട്ടികുളങ്ങരയിൽ തിരുവാഭരണം ചാർത്തിയുള്ള കാർത്തിക ദർശനം നാളെ
മാവേലിക്കര- ചെട്ടികുളങ്ങരയിൽ ഭഗവതിയെ തിരുവാഭരണം ചാർത്തിയുള്ള കാർത്തിക ദർശനം നാളെ രാവിലെ 9 മുതൽ വൈകിട്ട് 6.30 വരെ നടക്കും. ഭക്തർക്ക് ഭഗവതിയെ സർവാഭരണ വിഭൂഷിതയായി ദർശിക്കാം. തിരുവാഭരണ പദയാത്ര ഇന്ന് വൈകിട്ട് 5ന് ഹരിപ്പാട് ക്ഷേത്രത്തിൽ നിന്നും തുടങ്ങും.
ചെട്ടികുളങ്ങര ഭഗവതി മാതൃസ്ഥാനീയയായ കൊടുങ്ങല്ലൂർ ഭഗവതിയുടെ സന്നിധിയിൽ നിന്ന് ചെട്ടികുളങ്ങരയിൽ മടങ്ങിയെത്തുന്ന മീനത്തിലെ കാർത്തിക നാളിലാണ് കാർത്തിക ദർശനം. അത്യപൂർവമായ തിരുവാഭരണങ്ങളണിഞ്ഞ് ഭഗവതിയെ കണ്ണും മനസും നിറയെ കാണാനുള്ള സുവർണാവസരമാണിത്. ചെട്ടികുളങ്ങര ഭഗവതിക്ക് രാജ ഭരണകാലത്ത് ഉൾപ്പെടെ നൂറ്റാണ്ടുകളായി കിട്ടിയ പരമ്പരാഗതമായ തിരുവാഭരണങ്ങൾ ഹരിപ്പാട് സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ സ്ട്രോങ് റൂമിലാണ് സൂക്ഷിച്ചിരിക്കുന്നത്. ഇവ ചാർത്തിയുള്ള ദേവീദർശനം ഭക്തർക്ക് അത്യപൂർവ കാഴ്ചയാണ്.ഇന്ന് വൈകിട്ട് 4 മണിയോടെ ചെട്ടികുളങ്ങരയിലെ 13 കരകളിൽ നിന്നുള്ള പ്രതിനിധികൾ ഹരിപ്പാടിന് യാത്രതിരിക്കും. 12 ദിവസമായി കഠിന വ്രതത്തോടെ ദേവീ ഭജനം നടത്തുന്നവരാണിത്. ഓരോ കരയിൽ നിന്നും അഞ്ചുവീതം പ്രതിനിധികളാണുള്ളത്. വൈകിട്ട് 5 മണിയോടെ ഹരിപ്പാട് ക്ഷേത്രത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രതിനിധികളിൽ നിന്നും ശ്രീദേവി വിലാസം ഹിന്ദു മത കൺവൻഷൻ ഭാരവാഹികളും കരനാഥൻമാരും ചേർന്ന് ഏറ്റുവാങ്ങുന്ന തിരുവാഭരണ പേടകങ്ങളുമായി ചെട്ടികുളങ്ങരയിലേക്ക് യാത്ര തുടങ്ങും. നാലു പേടകങ്ങളിലാണ് തിരുവാഭരണങ്ങൾ സൂക്ഷിക്കുന്നത്. കരക്കാർ ഊഴമിട്ട് പേടകങ്ങൾ തലയിലേന്തും.
ഹരിപ്പാട്ടു നിന്നും എഴിക്കകത്ത് ജങ്ഷൻ, പ്രതിമുഖം, പള്ളിപ്പാട് പൊയ്യക്കര, ഇരട്ടക്കുളങ്ങര, നടുവട്ടം, തളിക്കൽ വഴി മാവേലിക്കര നങ്ങ്യാർകുളങ്ങര റോഡിലെ പള്ളിപ്പാട് ജങ്ഷനിലെത്തിച്ചേരും. തുടർന്ന് മുട്ടം ചൂണ്ടുപലക ജങ്ഷൻ, കൊച്ചുവീട്ടിൽ, ഭഗവതിയുടെ പാദസ്പർശം കൊണ്ട് പുണ്യമായ കരിപ്പുഴ, പുതുശ്ശേരി അമ്പലം എന്നിവിടങ്ങളിലൂടെ തട്ടാരമ്പലത്തിലെത്തും. ഇവിടെ നിന്ന് ആയിരക്കണക്കിന് ഭക്തരുടെ അകമ്പടിയോടെയാണ് പിന്നീടുള്ള യാത്ര. ക്ഷേത്രത്തിൻ്റ കിഴക്ക് വശത്തുള്ള ഭഗവതിയുടെ എതിരേൽപ്പ് മണ്ഡപത്തിലാണ് ചൊവ്വാഴ്ച രാത്രി തിരുവാഭരണങ്ങൾ സൂക്ഷിക്കുന്നത്.
നാളെ രാവിലെ ക്ഷേത്ര മേളം, പഞ്ചവാദ്യം എന്നിവയുടെ അകമ്പടിയോടെ ഘോഷയാത്രയോടെ ശ്രീകോവിലിലെത്തിക്കും. ക്ഷേത്ര തന്ത്രി പ്ലാക്കുടി ഇല്ലം ഉണ്ണികൃഷ്ണൻ നമ്പൂതിരി, മേൽശാന്തി ഗോവിന്ദൻ നമ്പൂതിരി എന്നിവരുടെ കാർമ്മികത്വത്തിൽ ആഭരണങ്ങളെല്ലാം ചാർത്തിയശേഷം രാവിലെ 9 മണി മുതൽ ദർശനം തുടങ്ങും. കാർത്തിക ദർശനത്തിനായി വിപുലമായ ക്രമീകരണങ്ങളാണ് ശ്രീദേവി വിലാസം ഹിന്ദു മത കൺവൻഷൻ ട്രസ്റ്റ് ഒരുക്കിയിരിക്കുന്നത്. പ്രശസ്ത പാചക വിദഗ്ദ്ധൻ പഴയിടം മോഹനൻ നമ്പൂതിരിയുടെ നേത്യത്വത്തിൽ തയ്യാറാക്കുന്ന അന്നദാനം ഉച്ചക്ക് 11.30 മുതൽ ഉണ്ടായിരിക്കും. രാവിലെ 9 മണി മുതൽ പഞ്ചവാദ്യം, നാഗസ്വര കച്ചേരി , ദേവസംഗീതം, സോപാന സംഗീതം വൈകിട്ട് 7 മുതൽ ക്ഷേത്രത്തിൽ രജിസ്റ്റ്റേഷൻ ഉള്ള നാല്പത്തിഅഞ്ച് സമിതികളിലെ നാലായിരത്തിലധികം പാട്ട്, ചുവട് കലാകാരൻമാർ പങ്കെടുക്കുന്ന ” മെഗാ കുത്തിയോട്ടം എന്നിവ നടക്കും.