ചെട്ടികുളങ്ങരയിൽ… കുടുംബാരോഗ്യ കേന്ദ്രത്തിൽ ചികിത്സക്കെത്തിയ വീട്ടമ്മ മരിച്ചു…. അനാസ്ഥയെന്ന് ആരോപണം….
.മാവേലിക്കര : ചെട്ടികുളങ്ങര കുടുംബാരോഗ്യ കേന്ദ്രത്തിൽ ചികിത്സക്കെത്തിയ വീട്ടമ്മ മരിച്ചു. ദേഹാസ്വസ്ഥ്യവുമായി എത്തിയ വീട്ടമ്മയെ ഒരു മണിക്കൂർ സമയം ആശുപത്രയിൽ കിടത്തിയ ശേഷം മാവേലിക്കര ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോളാണ് മരണം സംഭവിച്ചത്. ചെട്ടികുളങ്ങര ഈരേഴ വടക്ക് മഠത്തില്‍ പരേതനായ മോഹനന്‍പിള്ളയുടെ ഭാര്യ മായാദേവി (57) ആണ് മരിച്ചത്. ജീവനക്കാരുടെ അനാസ്ഥയും മതിയായ ചികിത്സ നല്‍കാതിരിക്കുകയും ചെയ്തതാണ് ദേഹാസ്വസ്ഥ്യവുമായി എത്തിയ വീട്ടമ്മ മരിക്കാൻ കാരണമെന്ന് ആരോപണം ഉയർന്നിട്ടുണ്ട്. ഇന്ന് രാവിലെ 9.30ന് ചെട്ടികുളങ്ങര ദേവീക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയ മായാദേവിക്ക് മടങ്ങുന്ന സമയം ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടർന്നാണ് ചെട്ടികുളങ്ങര പ്രാഥമിക കുടുംബാരോഗ്യ കേന്ദ്രത്തിലെത്തിയത്. ഡ്യൂട്ടിയൽ ഉണ്ടായിരുന്ന ഡോക്ടര്‍ രോഹിത് എന്‍.പിള്ള ഇവരെ പരിശോധിച്ച് ഇ.സി.ജി എടുക്കാന്‍ നിര്‍ദ്ദേശിച്ചു. ഇ.സി.ജിയില്‍ വ്യത്യാസം കണ്ടപ്പോള്‍ മാവേലിക്കര ജില്ലാ ആശുപത്രിയിലേക്ക് റെഫർ ചെയ്തു. എന്നാൽ പ്രാഥമികകേന്ദ്രത്തിന്റെ ആംബുലന്‍സിൽ ഇവരെ ജില്ലാ ആശുപത്രിയിൽ എത്തിക്കാൻ ജീവനക്കാർ തയ്യാറായില്ല. ഡ്രൈവറില്ലന്നാണ് ആശുപത്രി അധികൃതര്‍ പറഞ്ഞത്. ബന്ധുക്കൾ എത്തിയ ശേഷം കൊണ്ടുപോകണം എന്ന നിലപാടാണ് ജീവനക്കാർ സ്വീകരിച്ചതെന്ന് ആശുപത്രിയിലുണ്ടായിരുന്ന മറ്റ് രോഗികൾ പറയുന്നു. ഇവരെ നിരീക്ഷിക്കാനും ആരും ഉണ്ടായിരുന്നില്ല. കിടക്കയിൽ കിടന്ന മായാദേവി ഇടക്ക് എഴുന്നേൽക്കാൻ ശ്രമിക്കുമ്പോൾ താഴെ വീഴുകയും ചെയ്തു. മറ്റ് രോഗികള്‍ പറഞ്ഞാണ് ജീവനക്കാര്‍ ഈ വിവരം അറിഞ്ഞത്.വീട്ടമ്മയുടെ ബന്ധുക്കള്‍ കുടുംബാരോഗ്യ കേന്ദ്രത്തിലെത്തി കായംകുളത്ത് നിന്ന് ആംബുലന്‍സ് വരുത്തിയാണ് മായാദേവിയെ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ഇവര്‍ക്കൊപ്പം ഒരു നഴ്‌സും ആശാപ്രവര്‍ത്തകയും ഒപ്പം കയറിയിരുന്നു. എന്നാൽ ജില്ലാ ആശുപത്രിയിലെത്തുന്നതിന് മുമ്പ് മരണം സംഭവിക്കുകയായിരുന്നു. സംഭവത്തിൽ പഞ്ചായത്ത് സെക്രട്ടറിക്കും ഡി.എം.ഓയ്ക്കും പരാതി നൽകുമെന്ന് ബന്ധുക്കൾ അറിയിച്ചു. സംസ്കാരം നാളെ വൈകിട്ട് 3ന് നടക്കും. മഹേഷ്, മനു എന്നിവരാണ് മായേദേവിയുടെ മക്കള്‍.