ചീസ് ടിന്നുകൾ പൊട്ടിച്ചപ്പോള്‍ കണ്ടെത്തിയത്…..
അബുദാബിയിൽ നിന്നും ഫാസ്റ്റ് ട്രാക്ക് എക്സ്പ്രസ് എന്ന കൊറിയർ ഏജൻസി വഴി സലീജ് എന്നയാളാണ് മലപ്പുറം സ്വദേശി ജാബിൽ ഉത്തേ എന്നയാളുടെ വിലാസത്തിലേക്ക് കൊറിയർ അയച്ചത്. കൊറിയർ പായ്ക്കറ്റിനകത്ത് ബേബി സോപ്പ്, ബേബി ക്രീം, ഫെയർ ക്രീം, മിൽക്ക് ഉൽപന്നങ്ങൾ എന്നിവയാണുള്ളതെന്നാണ് വെളിപ്പെടുത്തിയിരുന്നത്.
സ്ക്രീനിങ്ങിൽ സംശയം തോന്നി ചീസ് ടിന്നുകൾ പൊട്ടിച്ചു നോക്കിയപ്പോഴാണ് അതിനകത്ത് സ്വർണം കണ്ടെത്തിയത്. അറുപത് ഗ്രാം സ്വർണം, പത്ത് ഗ്രാം വീതമുള്ള ആറ് നാണയങ്ങളുടെ രൂപത്തിലാക്കിയാണ് ഒളിപ്പിച്ചത്. കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെ കാർഗോ വഴി കടത്താൻ ശ്രമിച്ച സ്വർണമാണ് കസ്റ്റംസ് പിടികൂടിയത്. പാലുത്പന്നമായ ചീസിനുള്ളിലാണ് ഇന്ന് സ്വർണം ഒളിപ്പിച്ചു കടത്താൻ ശ്രമിച്ചത്. സംഭവത്തെകുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് കസ്റ്റംസ് അധികൃതർ അറിയിച്ചു. ചൊവ്വാഴ്ച 60 ഗ്രാം സ്വർണവും ബുധനാഴ്ച 203 ഗ്രാം സ്വർണവും പിടികൂടിയിരുന്നു.