ചിക്കിയുടേത് ക്രൂര കൊലപാതകം..ഭർത്താവിന് ജീവപരന്ത്യം തടവും പിഴയും…
വയനാട്ടിൽ ഭാര്യയെ ക്രൂരമായി മർദിച്ചു കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് ജീവപര്യന്തം തടവും പിഴയും. പിലാക്കാവ് കാട്ടുനായ്ക്ക കോളനിയിലെ ഗോപി (60)യ്ക്കാണ് കൽപ്പറ്റ അഡീഷണൽ സെഷൻസ് കോടതി ജഡ്ജി. വി അനസ് ശിക്ഷ വിധിച്ചത്. ജീവപര്യന്തം തടവും 1,00,000 രൂപ പിഴയുമാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്.പിഴയടച്ചില്ലെങ്കില്‍ അഞ്ച് വര്‍ഷം അധിക തടവ് അനുഭവിക്കണം.
2022 ജൂൺ 19 ന് രാത്രിയിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. 70 വയസുണ്ടായിരുന്ന ചിക്കിയാണ് കൊല്ലപ്പെട്ടത്. മദ്യപാനത്തെ തുടർന്ന് വീട്ടിൽ വച്ചുണ്ടായ തർക്കത്തിനൊടുവിൽ ഗോപി ഭാര്യ ചിക്കിയെ തലയിലും, പുറത്തും കൈകാലുകളിലും ക്രൂരമായി മർദിച്ച് കൊലപ്പെടുത്തുകയായിരുന്നു . സംഭവത്തിൽ അസ്വഭാവിക മരണത്തിനായിരുന്നു ആദ്യം കേസെടുത്തത്.തുടർന്നുള്ള അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്.കേസില്‍ ശാസ്ത്രീയ തെളിവുകള്‍ ഉപയോഗിച്ചാണ് പൊലീസ് പ്രതിക്കെതിരെ കുറ്റപത്രം സമർപ്പിച്ചത്. അന്നത്തെ ബത്തേരി ഇൻസ്‌പെക്ടർ എസ്. എച്ച്.ഒ ആയിരുന്ന കെ. പി ബെന്നിയാണ് കേസിൽ അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്.