ഗുരുവായൂർ മേല്‍ശാന്തിയായി മധുസൂദനൻ നമ്പൂതിരി
തൃശൂർ: ഗുരുവായൂര്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ പുതിയ മേല്‍ശാന്തിയെ തിരഞ്ഞെടുത്തു. വടക്കാഞ്ചേരി പനങ്ങാട്ടുകര പള്ളിശ്ശേരി മനയിലെ മധുസൂദനൻ നമ്പൂതിരിയെയാണ് പുതിയ മേല്‍ശാന്തിയായി തിരഞ്ഞെടുത്തത്. ഏപ്രില്‍ ഒന്ന് മുതല്‍ ആറ് മാസത്തേക്കാണ് മധുസൂദനൻ നമ്പൂതിരിയെ തിരഞ്ഞെടുത്തത്. ഇത് രണ്ടാം തവണയാണ് മധുസൂദനൻ നമ്പൂതിരി ഗുരുവായൂരില്‍ മേല്‍ശാന്തിയാകുന്നത്.56 അപേക്ഷകരില്‍ നിന്ന് 54 പേരെ കൂടിക്കാഴ്ചയ്ക്ക് ക്ഷണിച്ചിരുന്നു. 50 പേര്‍ എത്തിയതില്‍ നിന്ന് 45 പേര്‍ യോഗ്യത നേടി. അവരില്‍ നിന്നാണ് നറുക്കെടുത്താണ് മധുസൂദനൻ നമ്പൂതിരിയെ തിരഞ്ഞെടുത്തത്. മേൽശാന്തി പൊട്ടക്കുഴി ശ്രീനാഥ് നമ്പൂതിരിയാണ് നറുക്കെടുത്തത്. തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട്, ദേവസ്വം ചെയർമാൻ ഡോ. വി.കെ. വിജയൻ എന്നിവർ പങ്കെടുത്തു. നിലവിൽ കൊച്ചിൻ ദേവസ്വം ബോർഡിൻ്റെ കീഴിലുള്ള പ്രധാന ക്ഷേത്രമായ നെല്ലുവായ് ധന്വന്തരി ക്ഷേത്രത്തിലെ മേൽശാന്തിയാണ് മധുസൂദനൻ നമ്പൂതിരി. പഞ്ചവാദ്യം, മദ്ദള വാദ്യരംഗത്ത് ശ്രദ്ധേയനാണ്.