ഗുരുവായൂർ ക്ഷേത്രത്തിൽ നിന്നും വാങ്ങിയ ലോക്കറ്റ് മുക്കാണെന്ന് പരാതി….പരിശോധനയിൽ കണ്ടത്….
ഗുരുവായൂർ ക്ഷേത്രത്തിൽ നിന്നും വാങ്ങിയ സ്വർണ ലോക്കറ്റ് വ്യാജമാണെന്ന ആരോപണം പൊളിഞ്ഞു. പരിശോധനയിൽ 22 കാരറ്റ് സ്വർണമാണെന്ന് തെളിഞ്ഞു. ലോക്കറ്റ് വ്യാജമാണെന്ന ആരോപണം ഉന്നയിച്ച ഒറ്റപ്പാലം സ്വദേശി കെ.പി. മോഹൻദാസ് ദേവസ്വത്തോട് മാപ്പ് പറഞ്ഞു. അതേസമയം ദേവസ്വത്തെ അപകീർത്തിപ്പെടുത്തിയ മോഹൻദാസിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ചെയർമാൻ ഡോ.വി.കെ. വിജയൻ അറിയിച്ചു.
ഗുരുവായൂർ ക്ഷേത്രത്തിൽ നിന്നും മേയ് 13ന് വാങ്ങിയ 2 ഗ്രാം സ്വർണ ലോക്കറ്റ് വ്യാജമാണെന്നാരോപിച്ച് മോഹൻദാസ് ദേവസ്വത്തിന് പരാതി നൽകിയിരുന്നു. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണത്തിന് ദേവസ്വം തീരുമാനിച്ചു. പരാതിക്കാരനെ ഓഫീസിലേക്ക് ക്ഷണിക്കുകയും പരാതിക്കാരൻ്റെയും ദേവസ്വം ഭരണസമിതി അംഗങ്ങളുടെയും സാന്നിധ്യത്തിൽ സ്വർണ ലോക്കറ്റ് ദേവസ്വം അപ്രൈസർ കെ. ഗോപാലകൃഷ്ണനെ കൊണ്ട് പരിശോധിപ്പിക്കുകയും ചെയ്തു. പരിശോധനയിൽ ലോക്കറ്റ് സ്വർണമെന്ന് തെളിഞ്ഞു. തുടർന്ന് പരാതിക്കാരൻ്റെ ആവശ്യപ്രകാരം ഗുരുവായൂരിലെ ഒരു ജ്വല്ലറിയിലും ലോക്കറ്റ് പരിശോധിപ്പിച്ച് സ്വർണമെന്ന് വീണ്ടും ഉറപ്പ് വരുത്തി. പരാതിക്കാരന് ബോധ്യമാകുന്നതിനായി സ്വർണത്തിൻ്റെ ഗുണ പരിശോധന നടത്തുന്ന സർക്കാർ അംഗീകാരമുള്ള കുന്നംകുളത്തെ അമൃത അസൈ ഹാൾമാർക്ക് സെൻ്ററിലും ലോക്കറ്റ് പരിശോധനക്ക് നൽകി. 916 തനി 22 കാരറ്റ് സ്വർണമെന്ന് വിലയിരുത്തി സർട്ടിഫിക്കറ്റ് നൽകി.