ഗുണ്ടാ നേതാവ് ടാബ്ലറ്റ് ആരിഫിനെ വെട്ടികൊന്നു…. സംഭവം തൊക്കോട്ട് ഫ്ളൈഓവറില്‍ ബൈക്കില്‍ സഞ്ചരിക്കവെ

മംഗളൂരുവിൽ ഗുണ്ടാ നേതാവിനെ വെട്ടിക്കൊന്നു. തലപ്പാടി സ്വദേശി ടാബ്ലറ്റ് ആരിഫ് എന്നറിയപ്പെടുന്ന ആരിഫാണ് (46) കൊല്ലപ്പെട്ടത്. ഇന്ന് പുലർച്ചെ തൊക്കോട്ട് ഫ്ലൈഓവറിൽ വെച്ചായിരുന്നു സംഭവം. കാറിലെത്തിയ അക്രമിസംഘം ആരിഫിന്റെ ബൈക്ക് തടഞ്ഞുനിർത്തി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. പുലർച്ചെ ബൈക്കിൽ മംഗളൂരുവിലേക്ക് പോവുകയായിരുന്നു ആരിഫ്. തൊക്കോട്ട് ഫ്ലൈഓവറിൽ വെച്ച് കാറിലെത്തിയ സംഘം ആരിഫിനെ തടയുകയും മാരകായുധങ്ങളുമായി ആക്രമിക്കുകയുമായിരുന്നു. സംഭവസ്ഥലത്ത് വെച്ച് തന്നെ ഇയാൾ മരിച്ചു.
മംഗളൂരു സിറ്റിയിലെ ബന്തർ പോലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണ് കൊല്ലപ്പെട്ട ആരിഫ്. ഇയാൾക്കെതിരെ നിരവധി ക്രിമിനൽ കേസുകൾ നിലവിലുണ്ട്. മുൻപും ആരിഫിനെതിരെ വധശ്രമം നടന്നിരുന്നു. അന്ന് കഷ്ടിച്ച് രക്ഷപ്പെട്ടെങ്കിലും ഇത്തവണ അക്രമിസംഘം പദ്ധതിയിട്ട് നടപ്പിലാക്കിയ കൊലപാതകമാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കൊലപാതകത്തിന് പിന്നിൽ ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണോ എന്ന് പോലീസ് പരിശോധിക്കുന്നുണ്ട്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കി. നഗരമധ്യത്തിൽ നടന്ന ഈ കൊലപാതകം മംഗളൂരുവിൽ വീണ്ടും ഗുണ്ടാവിളയാട്ടം ശക്തമാകുന്നതിന്റെ സൂചനയായാണ് കണക്കാക്കപ്പെടുന്നത്. സംഭവസ്ഥലത്ത് കൂടുതൽ പോലീസിനെ വിന്യസിച്ചിട്ടുണ്ട്.



