കെ.എസ്.എഫ്.ഇയിൽ 221 പവൻ മുക്കുപണ്ടം പണയംവെച്ച് വൻ തട്ടിപ്പ്..തട്ടിയെടുത്തത്….

വളാഞ്ചേരിയിലെ കെ.എസ്.എഫ്.ഇ ശാഖയിൽ മുക്കുപണ്ടം പണയംവെച്ച് വൻ തട്ടിപ്പ്. 221 പവൻ മുക്കുപണ്ടം പണയംവെച്ച് ഒരുകോടി 48 ലക്ഷം രൂപയാണ് തട്ടിയെടുത്തത്. സംഭവത്തിൽ കെ.എസ്.എഫ്.ഇ ജീവനക്കാരനടക്കം അഞ്ച് പേർക്കെതിരെ പൊലീസ് കേസെടുത്തു. പാലക്കാട് സ്വദേശികളായ അബ്ദുൽ നിഷാദ്, മുഹമ്മദ് അഷറഫ്, റഷീദ് അലി, മുഹമ്മദ് ഷരീഫ് എന്നിവർ കെ.എസ്.എഫ്.ഇയിലെ അപ്രൈസർ രാജൻ എന്നിവർ ചേർന്നാണ് തട്ടിപ്പ് നടത്തിയത്.. പണയ ഉരുപ്പടി വ്യാജമല്ലെന്ന് ഉറപ്പാക്കേണ്ട ചുമതയുള്ളയാളാണ് അപ്രൈസർ. ജീവനക്കാർക്ക് സംശയം തോന്നി ശാഖാ മാനേജരെ അറിയിക്കുകയും പിന്നീട് മാനേജർ വളാഞ്ചേരി പൊലീസിന് പരാതി നൽകുകയുമായിരുന്നു.

പത്ത് തവണകളായാണ് പ്രതികൾ മുക്കുപണ്ടം പണയംവെച്ചത്. ചിട്ടിക്ക് ജാമ്യമായി നൽകിയ പണ്ടവും ഇതിലുണ്ട്. കഴിഞ്ഞ നവംബർ മുതൽ ഈ വർഷം ജനുവരി വരെ മൂന്ന് മാസങ്ങളിലായാണ് തട്ടിപ്പ് നടന്നത്. സംഭവത്തിൽ മറ്റ് ജീവനക്കാർക്കും പങ്കുണ്ടോ എന്ന കാര്യത്തിൽ പൊലീസിന് സംശയമുണ്ട്. കൂടുതൽ അന്വേഷണത്തിൽ മാത്രമേ തട്ടിപ്പിന്‍റെ വ്യാപ്തി വ്യക്തമാകുകയുള്ളൂവെന്ന് പൊലീസ് അറിയിച്ചു

Related Articles

Back to top button