കുരുങ്ങിയത് കെ ഫോൺ കേബിൾ.. സന്ധ്യയ്ക്ക് മികച്ച ചികിത്സ കിട്ടിയില്ല…
കൊല്ലം: കരുനാഗപ്പള്ളിയിൽ കേബിൾ കുരുങ്ങി വീട്ടമ്മക്ക് ഗുരുതരമായി പരിക്കേറ്റ സംഭവത്തിൽ ലോറിയില്‍ കുരുങ്ങിയത് കെ ഫോൺ കേബിളാണെന്ന് ദൃക്സാക്ഷി. ഹോണടിച്ച് ലോറി നിർത്താൻ പറഞ്ഞിട്ടും നിർത്തിയില്ലെന്നും ദൃക്സാക്ഷി പറയുന്നു. അമിത ലോഡ് കയറ്റിയ ലോറിയുടെ ഡ്രൈവറെ പിടികൂടാതെ പൊലീസ് വീഴ്ച വരുത്തിയെന്ന് നാട്ടുകാർ ആരോപിച്ചു. അതേസമയം താലൂക്ക് ആശുപത്രിയിൽ മികച്ച ചികിത്സ കിട്ടിയില്ലെന്നാണ് സന്ധ്യയുടെ ഭർത്താവിൻ്റെ ആരോപണം.
തഴവ കൊച്ചുകുറ്റിപ്പുറത്ത് ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിക്കായിരുന്നു അപകടം ഉണ്ടായത്. ഭർത്താവ് തുളസീധരൻ്റെ വർക് ഷോപ്പിന് മുന്നിൽ സ്കൂട്ടറിൽ ഇരിക്കുകയായിരുന്നു സന്ധ്യ. തടി കയറ്റിവന്ന ലോറിയിൽ കുടുങ്ങി കെ ഫോൺ കേബിളുകൾ പൊട്ടി താഴെ വീണു. കേബിളുകൾക്കിടയിൽപ്പെട്ട് സ്കൂട്ടറും സന്ധ്യയും 20 മീറ്റർ ദൂരേക്ക് തെറിച്ചു വീണു. സ്കൂട്ടർ 20 മീറ്ററോളം ഉയരെ പൊങ്ങി സന്ധ്യയുടെ ദേഹത്ത് വീണു. ഗുരുതരമായി പരിക്കേറ്റ സന്ധ്യ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.