കുതിച്ചെത്തുന്ന ട്രെയിൻ… അമ്മയുടെ കൈവിട്ട് നാലു വയസുകാരൻ….
കൊച്ചി : ട്രെയിൻ വരുന്നതിനിടെ അമ്മയുടെ കൈവിട്ട് പാളത്തിലേക്ക് നാലുവയസുകാരൻ ഓടി. എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിൽ ശനിയാഴ്ച രാത്രി എട്ടു മണിയോടെയാണ് സംഭവം. കോഴിക്കോടേക്ക് പോകാനായി സ്റ്റേഷനിലേക്ക് വന്ന കുടുംബത്തിലെ കുട്ടിയാണ് അമ്മയുടെ കൈവിട്ട് പാളത്തിനപ്പുറം നിന്ന അച്ഛനരികിലേക്ക് ഓടിയത്. എന്നാൽ ഈ സമയം ട്രെയിൻ തൊട്ടരികിൽ എത്തിയിരുന്നു. കുട്ടി അത്ഭുതകരമായി ആണ് രക്ഷപെട്ടത്.പാളത്തിനരികിൽ വീണുപോയ കുട്ടിയെ അച്ഛൻ വലിച്ചുമാറ്റുകയായിരുന്നു. കോഴിക്കോട് ഭാഗത്തേക്ക് പോകാനാണ് ഭാര്യയും ഭര്‍ത്താവും മൂന്നു കുട്ടികളും അമ്മൂമ്മയും അടങ്ങിയ കുടുംബമെത്തിയത്. നോര്‍ത്ത് മെട്രോ സ്‌റ്റേഷന്‍ ഭാഗത്തു നിന്നാണ് ഇവരെത്തിയത്.
നോര്‍ത്ത് റെയില്‍വേ സ്‌റ്റേഷനിലെ മേല്‍പ്പാലം അറ്റകുറ്റപ്പണിക്കായി അടച്ചിട്ടിരക്കുന്നതിനാല്‍ യാത്രക്കാര്‍ ട്രോളി പാലത്തിലൂടെയാണ്ട്രാക്ക് മുറിച്ചു കടക്കുന്നത്. ഈ കുടുംബവും ട്രോളി പാലം വഴി കടക്കുമ്പോഴായിരുന്നു അപകടം. കോഴിക്കോട് ഭാഗത്തേക്കുള്ള തീവണ്ടി അനൗണ്‍സ്‌മെന്റ് കേട്ടതോടെ ധൃതി പിടിച്ചാണ് ഇവര്‍ പാളം മുറിച്ചു കടന്നത്. ഇതിനിടെ സ്റ്റേഷനിലേക്ക് ട്രെയിന്‍ വരുന്നതു കണ്ട ഭര്‍ത്താവ് രണ്ടു കുട്ടികളുമായി ആദ്യം പാളം മുറിച്ചു കടന്നു. അപ്പോഴേക്കും തീവണ്ടി അടുത്തെത്തിയതിനാല്‍ അമ്മയും അമ്മൂമ്മയും പാളം മുറിച്ചു കടന്നില്ല. അതിനിടെ അമ്മയുടെ കൈ വീടുവിച്ച് നാലുവയസ്സുകാരന്‍ അച്ഛന്റെ അടുത്തേക്ക് ഓടുകയായിരുന്നു.
ഇതിനിടെ കുട്ടി പാളത്തിനരികില്‍ വീണു. ഇതുകണ്ട അച്ഛന്‍ ഉടന്‍ കുട്ടിയെ വലിച്ചു മാറ്റുകയായിരുന്നു. കുട്ടി ഓടുന്നതു കണ്ട ലോക്കോ പൈലറ്റ് ട്രെയിന്‍ നിര്‍ത്താന്‍ ശ്രമിച്ചിരുന്നതായാണ് സൂചന. എന്നാല്‍ ഏതാനും ബോഗികള്‍ ഇവരെയും മറികടന്നാണ് നിന്നത്. പോര്‍ട്ടര്‍മാരും ആര്‍പിഎഫുമെല്ലാം ഓടിയെത്തി കുടുംബത്തെ വെയ്റ്റിങ്ങ് റൂമിലിരുത്തി വെള്ളമെല്ലാം നല്‍കി ആശ്വസിപ്പിച്ച ശേഷം, അതേ ട്രെയിനില്‍ തന്നെ കയറ്റി വിട്ടു.