കുതിച്ചുയർന്ന് രാജ്യത്തെ ഇൻ്റർനെറ്റ് വരിക്കാരുടെ എണ്ണം
ന്യൂഡൽഹി: രാജ്യത്ത് ഇൻ്റർനെറ്റ് വരിക്കാരുടെ എണ്ണം വലിയ തോതിൽ വർദ്ധിച്ചെന്ന് ടെലികോം മന്ത്രാലയം. ട്രായ്യുടെ ഇന്ത്യ ടെലികോം സർവീസസ് പെർഫോമൻസ് ഇൻഡിക്കേറ്റർ റിപ്പോർട്ട് പ്രകാരം, ഒരു ഉപയോക്താവിൽ നിന്ന് ടെലികോം കമ്പനികൾക്ക് ലഭിക്കുന്ന ലാഭത്തിലും വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ നടപ്പ് സാമ്പത്തിക വർഷത്തിൽ ഏപ്രിൽ മുതൽ ജൂൺ വരെയുള്ള കാലയളവിൽ മാത്രം 1.59 ശതമാനം വർദ്ധിച്ച് 96.96 കോടിയിലെത്തി. അമേരിക്ക, ജപ്പാൻ, റഷ്യ എന്നീ രാജ്യങ്ങളിലുള്ള ആകെ ജനസംഖ്യയേക്കാൾ കൂടുതലാണിത്.
കണക്കുകൾ പ്രകാരം 92.75 കോടി ഇന്ത്യക്കാരും വയർലെസ് ഇൻ്റർനെറ്റ് ഉപയോഗിക്കുന്നവരാണ്. ഏപ്രിൽ-ജൂൺ പാദത്തിൽ ബ്രോഡ്ബാൻഡ് വഴി ഇൻ്റർനെറ്റ് ഉപയോഗിക്കുന്നവരുടെ എണ്ണം 1.81 ശതമാനം വർധിച്ച് 94.07 കോടിയിലെത്തിയെന്ന് റിപ്പോർട്ട് പറയുന്നു. ജനുവരി-മാർച്ച് പാദത്തിൽ ഇത് 92.40 കോടിയായിരുന്നു. നരോബ്രാൻഡ് ഇൻ്റർനെറ്റ് വരിക്കാരുടെ എണ്ണം 3.03 കോടിയിൽ നിന്ന് 2.88 കോടിയിലേക്ക് ഇടിഞ്ഞു.
ഏപ്രിൽ-ജൂൺ മാസങ്ങളിൽ രാജ്യത്തെ വയർലെസ് വരിക്കാരുടെ എണ്ണം 50.4 ലക്ഷം വർദ്ധിച്ച് 117.05 കോടിയിലെത്തി. പ്രതിമാസ അടിസ്ഥാനത്തിൽ 0.43 ശതമാനവും വാർഷികാടിസ്ഥാനത്തിൽ 2.36 ശതമാനവും വർദ്ധിച്ചു. ഈ കാലയളവിൽ, വയർലൈൻ ഉപഭോക്താക്കളുടെ എണ്ണം പ്രതിമാസ അടിസ്ഥാനത്തിൽ 3.90 ശതമാനവും വാർഷിക അടിസ്ഥാനത്തിൽ 15.81 ശതമാനവും വർദ്ധിച്ച് 3.51 കോടിയിലെത്തി.
ഏപ്രിൽ-ജൂൺ പാദത്തിൽ രാജ്യത്തെ ടെലിഫോൺ വരിക്കാരുടെ എണ്ണം 120.56 കോടിയായി ഉയർന്നു. ജനുവരി-മാർച്ച് മാസങ്ങളെ അപേക്ഷിച്ച് 0.53 ശതമാനവും വാർഷികാടിസ്ഥാനത്തിൽ 2.70 ശതമാനവും വർധന രേഖപ്പെടുത്തിയിട്ടുണ്ട്. നഗരപ്രദേശങ്ങളിലെ ടെലിഫോൺ വരിക്കാരുടെ എണ്ണം 66.53 കോടിയിൽ നിന്ന് 66.71 കോടിയായി ഉയർന്നു. ഗ്രാമപ്രദേശങ്ങളിൽ ഇത് 53.85 കോടിയാണ്.