കാലിലെ നീര് ഉളുക്ക് ആണെന്ന് കരുതി..പാമ്പ് കടിയേറ്റ ആറാം ക്ലാസ് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം…
വണ്ടിപ്പെരിയാറില്‍ പാമ്പ് കടിയേറ്റ ആറാം ക്ലാസ് വിദ്യാര്‍ഥി മരിച്ചു. മഞ്ചുമല ആറ്റോരത്തെ പരേതരായ അയ്യപ്പന്റെയും സീതയുടെയും മകന് സൂര്യ (11) ആണു മരിച്ചത്. കാലില്‍ കണ്ട നീര് കളിക്കുന്നതിനിടെ വീണ് പരുക്കേറ്റ് കാല് ഉളുക്കി നീരുവന്നതെന്ന് കരുതി ഉടന്‍ ചികിത്സ തേടിയിരുന്നില്ല. പോസ്റ്റ്മോര്‍ട്ടത്തിലാണ് കുട്ടിക്കു പാമ്പുകടിയേറ്റതായി കണ്ടെത്തിയത്. വണ്ടിപ്പെരിയാര്‍ ഗവ.യുപി സ്കൂളിലെ വിദ്യാര്‍ഥിയാണു സൂര്യ.കഴിഞ്ഞ 27നു സ്കൂളില്‍നിന്നു മടങ്ങിയയെത്തിയതു മുതല്‍ സൂര്യയുടെ കാലില്‍ നീരുണ്ടായിരുന്നു. അടുത്ത ദിവസങ്ങളില്‍ സ്കൂളില്‍ പോകാതെ വീട്ടില്‍ വിശ്രമിച്ചു.
നീര് കുറയാഞ്ഞതോടെ ഇതിനിടയിൽ കുട്ടിക്ക് തിരുമ്മു ചികിത്സയും നടത്തി. ഞായറാഴ്ച ആയതോടെ ദേഹമാസകലം നീര് ബാധിച്ചതിനെ തുടർന്ന് സൂര്യയെ വണ്ടിപ്പെരിയാർ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ചികിത്സയ്ക്ക് കൊണ്ടുപോകുന്നതിനിടെ ദേഹാസ്വാസ്ഥ്യം ഉണ്ടാവുകയായിരുന്നു. ഉടൻ തന്നെ അവിടെ നിന്നും തേനി മെഡിക്കൽ കോളേജിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചു. തുടര്‍ന്നു നടത്തിയ പോസ്റ്റ്മോര്‍ട്ടത്തിലാണു പാമ്പുകടിയേറ്റതായി കണ്ടെത്തിയത്.