കാറിൽ ഭക്ഷണം എത്തിച്ചു നൽകാത്തതിന് ഹോട്ടൽ ഉടമക്ക് മർദ്ദനം…10 പേർക്കെതിരെ കേസ്..
ഭക്ഷണം കാറിലേക്കെത്തിച്ചു നൽകാത്തതിന് ഹോട്ടലുടമയ്ക്ക് മര്‍ദ്ദനം. പാലക്കാട് നാട്ടുകല്ലിലെ യാസ് കഫേ ഉടമ സല്‍സലിനാണ് മര്‍ദ്ദനമേറ്റത്. പുറത്ത് നിര്‍ത്തിയ കാറിലേക്ക് ഭക്ഷണം എത്തിച്ച് നല്‍കാനാകില്ലെന്ന് പറഞ്ഞതാണ് പ്രകോപിപ്പിച്ചത്.
മൂന്നുദിവസം മുൻപാണ് സംഭവം. കടയിലെ ഫര്‍ണ്ണിച്ചറും ഗ്ലാസുകളും സംഘം തകർത്തു. 50000 രൂപയുടെ നാശനഷ്ടമുണ്ടായതായി കടയുടമ പറഞ്ഞു. 10 പേർക്കെതിരെ നാട്ടുകല്‍ പൊലീസ് കേസെടുത്തു. നാട്ടുകൽ സ്വദേശിയായ യൂസഫ്, ശിഹാബ്, ഷുക്കൂർ, റാഷിദ്, ബാദുഷ എന്നിവർക്കെതിരെയും കണ്ടാൽ അറിയുന്ന അഞ്ചു പേർക്കെതിരെയുമാണ് കേസെടുത്തത്. നേരത്തെ ഷവർമക്കൊപ്പമുള്ള മുളകിന് വലുപ്പം കുറവാണെന്ന് ആരോപിച്ച് ബേക്കറി ഉടമയെ നാലംഗ സംഘം മർദിച്ച സംഭവം മലപ്പുറത്തുണ്ടായി. മലപ്പുറം പുത്തനത്താണിയിലെ തിരുനാവായ റോഡിലെ കുട്ടികളത്താണിയിലുള്ള എൻജെ ബേക്കറിയിലാണ് അതിക്രമം നടന്നത്. രാത്രിയിൽ ഇന്നോവ കാറിലെത്തിയ നാലംഗ സംഘമാണ് അതിക്രമം കാണിച്ചത്.
കൽപ്പഞ്ചേരി സ്വദേശികളായ ജനാർദനൻ (45), സത്താർ (45), മുഹമ്മദ് ഹനീഫ് (45), മുജീബ് (45) എന്നിവർ രണ്ട് സാൻഡ്‍വിച്ചും രണ്ട് ഷവർമയുമാണ് ഓർഡർ ചെയ്തത്. കാറിലിരുന്ന് ഓർഡർ ചെയ്ത സംഘം പിന്നീട് സാൻഡ്‍വിച്ച് ഓർഡർ റദ്ദാക്കി. ഷവർമ കൈമാറിയതിന് പിന്നാലെ ഒപ്പമുള്ള മുളകിന്റെ വലുപ്പത്തെ ചൊല്ലി സംഘം കടയിലെ ജീവനക്കാരുമായി തർക്കം ആരംഭിക്കുകയായിരുന്നു. വയനാട് കുന്നമ്പറ്റ സ്വദേശിയായ കരീമും മക്കളായ മുഹമ്മദ് സബീലും അജ്മലുമാണ് കടയിലുണ്ടായിരുന്നത്.
ഓർഡർ ചെയ്ത ഷവർമയുമായി കരീം കാറിനടുത്തെത്തിയപ്പോൾ ഇത്ര ചെറിയ പച്ചമുളകാണോ ഷവർമക്കൊപ്പം കൊടുക്കുന്നതെന്ന് ചോദിച്ച് മർദിക്കുകയായിരുന്നു. തടയാനെത്തിയ മക്കൾക്കും മർദനമേറ്റു. മുളകിന്റെ വലുപ്പത്തേച്ചൊല്ലി നാലംഗ സംഘം തർക്കം തുടങ്ങി. പിന്നാലെ അക്രമിച്ചെന്നാണ് പരാതി. നാല് പേരെയും അറസ്റ്റ് ചെയ്തു.