കായംകുളം കോളേജിലെ ‘ഹമാസ് ഫാൻസി ഡ്രസ്സ്’..കുട്ടിക്കളിയല്ല..തീവ്രവാദം…
ആലപ്പുഴ ജില്ലയിലെ കായംകുളം എംഎസ്എം കോളജ് വിദ്യാര്‍ത്ഥികളുടെ ‘ഹമാസ്’ ഫാന്‍സി ഡ്രസിനെതിരെ ബിജെപി .വിഷയം ദേശീയ ചർച്ചയാക്കാൻ ഒരുങ്ങുകയാണ് പാർട്ടി .കോളജ് ആർട്സ് ഡേയുമായി ബന്ധപ്പെട്ട് നടന്ന ആഘോഷപരിപാടിയിലെ വൈറൽ ആയ വിഡിയോയും ചിത്രങ്ങളും പ്രചരിച്ച പശ്ചാത്തലത്തിലാണ് ഇതിനെതിരെ ബി.ജെ.പി രംഗത്ത് വന്നത്.
കറുത്ത നിറത്തിലെ വസ്ത്രങ്ങളും മുഖംമൂടിയും ധരിച്ച് കണ്ണുകൾ മാത്രം കാണിച്ച് കൈകളില്‍ ആയുധങ്ങളുമായി പൊതുനിരത്തിലൂടെ മാര്‍ച്ച് ചെയ്യുന്ന ഒരു കൂട്ടം ചെറുപ്പക്കാരുടെ ദൃശ്യങ്ങളാണ് വൈറൽ ആയത്. ഈ ദൃശ്യങ്ങള്‍ സോഷ്യൽ മീഡിയയിലൂടെ കഴിഞ്ഞ ദിവസം മുതൽ പ്രചരിച്ചു വരികയാണ്. ഇവരില്‍ പലരുടേയും കൈയ്യിലെ പലസ്തീന്‍ പതാകയും ചേർന്ന് വരുമ്പോൾ തീവ്രവാദ സംഘടനയായ ഹമാസ് പ്രവർത്തകരുടെ സായുധ പ്രകടനത്തിന്റെ ദൃശ്യങ്ങൾ പോലെയാണ് ഇത് തോന്നിയത് എന്നാണ് ആരോപണം.സംഭവത്തിൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി നേതാവും ആലപ്പുഴയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ ശോഭാ സുരേന്ദ്രൻ ആഭ്യന്തരമന്ത്രി അമിത് ഷായെയും ദേശീയ അന്വേഷണ ഏജൻസിയെയും (എന്‍ഐഎ) ടാഗ് ചെയ്ത് എക്സിൽ പോസ്റ്റ് ചെയ്തു .
ഇരുപതിലേറെ വിദ്യാർത്ഥികളാണ് വിവാദ ഫാൻസി ഡ്രസിൽ പങ്കടുത്തത്. ഇതിൽ വിവിധ മതവിഭാഗങ്ങളിൽ പെട്ടവർ ഉണ്ടായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം.മാര്‍ച്ച് 4 മുതല്‍ 7 വരെ നടന്ന കോളജ് ആര്‍ട്സ് ഡേയുടെ ഭാഗമായിരുന്നു ഇത്. കഴിഞ്ഞ ദിവസം മുതലാണ് ഇതിന്റെ ദൃശ്യങ്ങൾ പ്രചരിച്ചു തുടങ്ങിയത്.