കവചിന്റെ സുരക്ഷ..കേരളത്തിൽ ഇനി ട്രെയിനുകള്‍ കൂട്ടിയിടിക്കില്ല…
ട്രെയിനുകള്‍ക്ക് കവച് സുരക്ഷ കേരളത്തിലും. ട്രെയിനുകളുടെ കൂട്ടിയിടി ഒഴിവാക്കാനുള്ള കവച് സുരക്ഷ സംവിധാനമാണ് കേരളത്തിലും നടപ്പാക്കാന്‍ ഒരുങ്ങുന്നത്. 106 കിലോ മീറ്ററുള്ള ഷൊര്‍ണ്ണൂര്‍-എറണാകുളം സെക്ഷനിലാണ് പദ്ധതി ആദ്യം നടപ്പിലാക്കുക. ഓട്ടോമാറ്റിക് സിഗ്‌നലിങ്ങിന് ഒപ്പമാണ് ‘കവച്’ സുരക്ഷാസംവിധാനവും കേരളത്തിൽ നടപ്പാക്കുന്നത്.. രണ്ട് തീവണ്ടികള്‍ ഒരേ പാതയില്‍ നേര്‍ക്കുനേര്‍ വന്ന് കൂട്ടിയിടിയ്ക്കുന്നത് ഒഴിവാക്കുന്നതിനുള്ള സാങ്കേതിക സംവിധാനമാണ് കവച്.
67.77 കോടി ചെലവിലാണ് കേരളത്തില്‍ പദ്ധതി നടപ്പിലാക്കുക. വിവിധ സംസ്ഥാനങ്ങളിലായി 7,228 കിലോ മീറ്റര്‍ പാതയിലാണ് 2,200 കോടി രൂപ ചെലവില്‍ പദ്ധതി ഈ വര്‍ഷം നടപ്പിക്കാന്‍ കരാര്‍ ക്ഷണിച്ചത്.
കേരളത്തിന് പുറമെ ജാര്‍ഖണ്ഡ്, മഹാരാഷ്ട്ര, കേരളം, ആന്ധ്രപ്രദേശ്, തെലങ്കാന, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളിലെ വിവിധ ഡിവിഷനുകളിലും കവച് സംവിധാനം ഏര്‍പ്പെടുത്തുന്നതിനുള്ള ടെന്‍ഡറില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഓട്ടോമാറ്റിക് ട്രെയിന്‍ പ്രൊട്ടക്ഷന്‍ സംവിധാനമാണ് കവച്. ഇതിന് ലോക്കോ പൈലറ്റിന് മുന്നറിയിപ്പ് നല്‍കാനും അമിത വേഗത ഒഴിവാക്കാനും മൂടല്‍മഞ്ഞ് പോലുള്ള പ്രതികൂല കാലാവസ്ഥകളില്‍ ട്രെയിനുകള്‍ പ്രവര്‍ത്തിപ്പിക്കുന്നത് സഹായിക്കാനും ഒരു നിശ്ചിത ദൂരത്തിനുള്ളില്‍ അതേ ട്രാക്കില്‍ മറ്റൊരു ട്രെയിന്‍ ഉണ്ടെങ്കില്‍ ട്രെയിന്‍ യാന്ത്രികമായി നിര്‍ത്താനും കഴിയും. ട്രെയിന്‍ പ്രവര്‍ത്തനങ്ങളുടെ സുരക്ഷയും കാര്യക്ഷമതയും ഗണ്യമായി മെച്ചപ്പെടുത്തുകയാണ് കവചിന്റെ ലക്ഷ്യം. ലോക്കോപൈലറ്റ് കൃത്യസമയത്ത് ബ്രേക്ക് ചവിട്ടിയില്ലെങ്കില്‍ ഓട്ടോമാറ്റിക്കായി ബ്രേക്കിട്ടാണ് കവച് ട്രെയിനിന്റെ വേഗത നിയന്ത്രിക്കുന്നത്.