കല്ലുമല റെയിൽവേ മേൽപ്പാലം – പുതുക്കിയ എസ്റ്റിമേറ്റിന് റെയിൽവേയുടെ അന്തിമ അംഗീകാരം

മാവേലിക്കര- റെയിൽവേയും സംസ്ഥാന സർക്കാരും ചിലവ് തുല്യമായി പങ്കുവെക്കുന്ന കല്ലുമല റെയിൽവേ ഓവർ ബ്രിഡ്ജിന്റെ ജനറൽ എഗ്രിമെന്റ് ഡ്രോയിങ്ങിനും പുതുക്കിയ എസ്റ്റിമേറ്റിനും അന്തിമ അംഗീകാരം ലഭിച്ചതായി കൊടിക്കുന്നിൽ സുരേഷ് എം.പി അറിയിച്ചു. സംസ്ഥാന സർക്കാരിന്റെ ഏജൻസിയായ റോഡ്സ് ആന്റ് ബ്രിഡ്ജസ് ഡെവലപ്മെന്റ് കോർപ്പറേഷൻ കേരളയെ സ്പെഷ്യൽ പർപ്പസ് വെഹിക്കിൾ ആയി റെയിൽവേ കേരളത്തിലെ വിവിധ മേൽപ്പാലങ്ങളുടെ നിർമ്മാണ ചുമതല ഏൽപ്പിക്കുകയായിരുന്നു.

റെയിൽവേ പദ്ധതികളിൽ മുൻകൂട്ടി പണം ഡെപ്പോസിറ്റ് ചെയ്യേണ്ടതിനാൽ അത് ഒഴിവാക്കി സംസ്ഥാന സർക്കാർ കിഫ്ബി വഴി പദ്ധതിക്കായി പണം നീക്കിവെക്കുകയും പണിപൂർത്തിയാതിന് ശേഷം ചിലവായ തുകയുടെ 50 ശതമാനം റെയിൽവേ മന്ത്രാലയം തിരികെ നൽകുന്ന തരത്തിലാണ് പദ്ധതിയുടെ രൂപകൽപ്പന. നേരത്തെ മേൽ പാലത്തിനായി 38.22 കോടി രൂപയുടെ സാമ്പത്തിക അനുമതി ലഭിച്ചിരുന്നെങ്കിലും ഡി.എസ്.ആർ, ജി.എസ്.ടി റേറ്റുകളിലെ വ്യത്യാസം, വാട്ടർ അതോറിറ്റിയുടെ പൈപ്പ് മാറ്റി സ്ഥാപിക്കൽ, കെ.എസ്.ഇ.ബി ലൈൻ മാറ്റം, ബി.എസ്.എൻ.എല്ലിന്റെ ഒപ്റ്റിക്കൽ ഫൈബർ കേബിൾ മാറ്റി സ്ഥാപിക്കൽ, റെയിൽവേയുടെ ഭാഗത്തെ ചുറ്റുമതിൽ നിർമ്മാണം തുടങ്ങിയവയുടെ വർദ്ധിച്ച ചിലവ് മൂലം പുതുക്കിയ തുകയായ 48.33 കോടി രൂപയുടെ പുതിയ പ്രൊപ്പോസൽ റോഡ്സ് ആന്റ് ബ്രിഡ്ജസ് ഡെവലപ്മെന്റ് കോർപ്പറേഷൻ കേരള റെയിൽവേയ്ക്ക് സമർപ്പിക്കുകയായിരുന്നു.

കല്ലുമല റെയിൽവേ ഓവർ ബ്രിഡ്ജിന്റെ പ്രവർത്തിയിൽ റെയിൽവേയുടെ ഭാഗത്തെ നിർമ്മാണം, സംസ്ഥാന സർക്കാർ ഏറ്റെടുത്ത ഭൂമിയിലെ നിർമ്മാണം എന്നിവ ഒറ്റ പദ്ധതിയായി കണ്ട് ഒറ്റ ടെൻഡറിൽ തന്നെ പദ്ധതി പൂർത്തീകരണത്തിനുള്ള അനുമതി റെയിൽവേ അംഗീകരിക്കുകയായിരുന്നു. എന്നാൽ റെയിൽവേയുടെ ഭാഗത്തുള്ള റെയിൽവേ മേൽപ്പാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങളും മേൽനോട്ടവും പൂർണ്ണമായും റെയിൽവേ എൻജിനീയറിങ് വിഭാഗത്തിന്റെ നേതൃത്വത്തിൽ ആയിരിക്കും നടക്കുക. ടെൻഡർ നൽകി കഴിഞ്ഞാൽ 24 മാസം കൊണ്ടുള്ള പദ്ധതി പൂർത്തീകരണമാണ് ലക്ഷ്യമിടുന്നതെന്ന് കൊടിക്കുന്നിൽ അറിയിച്ചു.

Related Articles

Back to top button