ഓൺലൈൻ തട്ടിപ്പിൽ പോയ തുക പൂർണ്ണമായും തിരികെ ലഭിക്കും….തട്ടിപ്പിലെ ഇരകളെ വീണ്ടും പറ്റിക്കുന്ന സംഘം….
തിരുവനന്തപുരം : ഓൺലൈൻ സാമ്പത്തിക തട്ടിപ്പിൽ പെട്ടവർക്ക് നഷ്ടപ്പെട്ട തുക പൂർണ്ണമായും തിരിച്ചുനൽകാമെന്ന പേരിൽ തട്ടിപ്പ് നടത്തുന്ന സംഘങ്ങൾക്കെതിരെ ജാഗ്രത പുലർത്തണമെന്ന് കേരളാ പോലീസ് നിർദ്ദേശം. ഓൾ ഇന്ത്യ ലീഗൽ സർവീസസ് അതോറിറ്റി എന്ന പേരിൽ ഒരു സംഘടന ഇത്തരം വാഗ്ദാനവുമായി തട്ടിപ്പിനിരയായവരെ സമീപിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണിത്.
ഓൺലൈൻ തട്ടിപ്പിന് ഇരയായവരെ തേടിയെത്തുന്ന വാട്ട്സാപ്പ് കോൾ അഥവാ ശബ്ദസന്ദേശത്തിൽ നിന്നാണ് തട്ടിപ്പിന്റെ തുടക്കം. ഓൺലൈൻ തട്ടിപ്പിലൂടെ നഷ്ടപ്പെട്ട തുക മുഴുവനായും തന്നെ മടക്കിക്കിട്ടാൻ സഹായിക്കാമെന്നായിരിക്കും വാഗ്ദാനം. കാര്യങ്ങൾ വിദഗ്ധമായി ഇരയെ പറഞ്ഞു ബോധ്യപ്പെടുത്തിയശേഷം രജിസ്ട്രേഷനായി പണം ആവശ്യപ്പെടും. ഈ തുകയ്ക്ക് ജിഎസ്ടി ബിൽ നൽകുമെന്നും നഷ്ടമായ തുക 48 മണിക്കൂറിനുള്ളിൽ തിരികെ ലഭിക്കുമ്പോൾ രജിസ്ട്രേഷൻ തുകയും അതിനൊപ്പം മടക്കി നൽകുമെന്നും വാഗ്ദാനം ചെയ്യുന്നു. ഓൺലൈൻ തട്ടിപ്പ് നടത്തുന്നവരിൽ നിന്നുതന്നെ വിവരങ്ങൾ ശേഖരിച്ചാണ് ഇക്കൂട്ടർ തട്ടിപ്പ് നടത്തുന്നത്.