ഇന്റർപോൾ നൽകിയ വിവരമനുസരിച്ച് എയർപോർട്ടിൽ നിന്നും പിടിയിലായ വിദേശ പൗരൻ ആശുപത്രിയിൽ മരിച്ചു…

വിമാനത്താവളത്തിൽ നിന്ന് സിബിഐ അറസ്റ്റ് ചെയ്ത വിദേശ പൗരൻ ആശുപത്രിയിൽ മരിച്ചു. 77 വയസുകാരനായ ജർമൻ പൗരനാണ് വെസ്റ്റ് ഡെൽഹിയിലെ ദീൻ ദയാൽ ഉപധ്യായ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. ഇന്ത്യൻ വംശജനായ ഇയാൾ മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ടാണ് പിടിയിലായത്.ന്യൂഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ജൂലൈ 26ന് വന്നിറങ്ങിയ അശോക് കുമാർ എന്ന ജർമൻ പൗരനെ അവിടെ കാത്തിരിക്കുകയായിരുന്ന സിബിഐ ഉദ്യോഗസ്ഥരാണ് അറസ്റ്റ് ചെയ്തത്. ഇന്റർപോൾ നൽകിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

തുടർന്ന് നടത്തിയ പരിശോധനയിൽ ഇയാളുടെ കൈവശമുണ്ടായിരുന്ന രണ്ട് കളിപ്പാട്ടങ്ങളിൽ നിന്നായി ആറ് കിലോഗ്രാം ഹാഷിഷ് കണ്ടെടുത്തു. 270 ക്യാപ്‍സ്യൂളുകളായാണ് ഇയാൾ ഹാഷിഷ് ഒളിപ്പിച്ചിരുന്നതെന്ന് ഉദ്യോഗസ്ഥർ‍ അറിയിച്ചു.അഞ്ച് ദിവസത്തെ പൊലീസ് കസ്റ്റഡിക്ക് ശേഷം ഇയാളെ തിഹാർ ജയിലിലേക്ക് അയച്ചു. ഓഗസ്റ്റ് 14ന് ശാരീരിക അവശതകൾ പ്രകടമാക്കിയതിനെ തുടർന്ന് ദീൻദയാൽ ഉപധ്യായ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. അവിടെ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.പോസ്റ്റ്മോർട്ടത്തിന് ശേഷം മാത്രമേ മരണത്തിന്റെ യഥാർത്ഥ കാരണം വ്യക്തമാവൂ.

Related Articles

Back to top button