ഇന്നും നിരാശ..ഇന്നത്തെ രക്ഷാപ്രവർത്തനം അവസാനിപ്പിച്ചു…
ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനായുള്ള ഇന്നത്തെ തിരച്ചില്‍ അവസാനിച്ചു. മുങ്ങല്‍ വിദഗ്ധന്‍ ഈശ്വര്‍ മാല്‍പെ ഒമ്പത് തവണ ഡൈവിങ് നടത്തിയിട്ടും ട്രക്കിന് അടുത്തെത്താനായില്ല. നാളെ വീണ്ടും ദൗത്യം പുനഃരാരംഭിക്കും. അർജുന്റേതെന്ന് കരുതുന്ന ട്രക്ക് ഉണ്ടെന്ന് ഉറപ്പിച്ച പോയിന്റ് നമ്പർ ഫോറിലാണ് പരിശോധനകൾ ഇന്ന് നടന്നത്. ഈശ്വർ മാൽപെയുടെ നേതൃത്വത്തിലുള്ള മുങ്ങൽ വിദഗ്ധരാണ് ഇന്ന് പരിശോധന നടത്തിയിരുന്നത്.വെള്ളത്തിനടിയിലെ പാറക്കല്ലുകളും വെല്ലുവിളിയായി. ദൗത്യം ഇന്നും അതീവ ദുഷ്‌കരമായിരുന്നു.
ഒൻപത് തവണയാണ് ഈശ്വർ മാൽപെ ഗംഗാവലിയിൽ പരിശോധന നടത്തിയത്.മാല്‍പെ ഡൈവിങ് നടത്തിയ പ്രദേശത്ത് മുള കൊണ്ട് അടയാളപ്പെടുത്തിയിട്ടുണ്ട്.മൂന്നാം തവണ നടത്തിയ ഡൈവില്‍ ഈശ്വർ മാല്‍പെ ഒഴുക്കിൽപ്പെട്ടു. ശരീരത്തില്‍ കെട്ടിയിരുന്ന വടം പൊട്ടിയതാണ് അപകട കാരണം. നാവിക സേന സുരക്ഷിതമായി ഈശ്വര്‍ മാല്‍പെയെ കരയ്‌ക്കെത്തിച്ചു. ലോഹ സാന്നിദ്ധ്യം കണ്ടെത്തിയ സ്ഥലത്താണ് ഡൈവ് ചെയ്തത്. നാളത്തെ തിരച്ചില്‍ സംബന്ധിച്ച് ഉന്നതതല യോഗം ചേര്‍ന്ന് തീരുമാനമെടുക്കും.