ആശങ്കയായി ചാന്ദിപുര വൈറസ്..ഇതുവരെ മരിച്ച കുട്ടികളുടെ എണ്ണം 15 ആയി..നിപ വൈറസിന് സമാനം…
ഗുജറാത്തിൽ ചാന്ദിപുര വൈറസ് പടരുന്നു.ഇതുവരെ വൈറസ് ബാധിച്ച് മരിച്ച കുട്ടികളുടെ എണ്ണം 15 ആയി.ഇതോടെ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി. 29 പേരിലാണ് ഇതുവരെ രോഗലക്ഷണങ്ങൾ കണ്ടെത്തിയത്. സംസ്ഥാനത്തെ 12 ജില്ലകളിൽ വൈറസ് ബാധയുണ്ടായെന്ന് സ്ഥിരീകരിച്ചു.കൂടുതൽ പേരിൽ വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ ഭീതിയിലാണ് ഗുജറാത്ത്. സർക്കാർ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.
പനിബാധിതരായ എല്ലാവരും ആശുപത്രിയില്‍ ചികിത്സക്കെത്തണമെന്നാണ് നിര്‍ദ്ദേശം. നിലവില്‍ സ്ഥിതി നിയന്ത്രണ വിധേയമെന്നാണ് ഗുജറാത്ത് ആരോഗ്യവകുപ്പ് നല്‍കുന്ന വിവരമെങ്കിലും കൂടുതൽ പേരിൽ രോഗബാധയുണ്ടാകുന്നത് ജനങ്ങളെ പരിഭ്രാന്തരാക്കിയിട്ടുണ്ട്.1965ല്‍ മഹാരാഷ്ട്രയിലെ ചാന്ദിപുരയില്‍ കണ്ടെത്തിയ ഈ വൈറസിന് ഇതുവരെ മരുന്ന് കണ്ടുപിടിച്ചിട്ടില്ലെന്നതാണ് തിരിച്ചടി.പെട്ടെന്നുണ്ടാകുന്ന ഉയർന്ന പനി, വയറിളക്കം, ഛർദ്ദി, അപസ്മാരം, എന്നിവയാണ് രോഗലക്ഷണം. ഇത് തലച്ചോറിന ബാധിക്കുന്നതോടെ മരണം സംഭവിക്കും.