അവയവ കച്ചവടത്തിനായി ഇറാനിലേക്ക് മനുഷ്യക്കടത്ത്..കേസ് ഏറ്റെടുത്ത് NIA…
അവയവ കച്ചവടത്തിനായി ഇറാനിലേക്ക് മനുഷ്യക്കടത്ത് നടത്തിയ കേസ് ഏറ്റെടുത്ത് എൻഐഎ.രാജ്യാന്തര തലത്തിൽ മനുഷ്യകടത്ത് നടന്നെന്ന വിലയിരുത്തലിൽ ആണ് എൻഐഎ കേസ് ഏറ്റെടുത്തത്. കൊച്ചിയിലെ എൻഐഎ കോടതിയിൽ കേസ് രജിസ്റ്റർ ചെയ്യുന്നതിനുള്ള നടപടികൾ പൂർത്തിയാക്കി. കൊച്ചി എൻഐഎ കോടതിയിൽ എഫ്ഐആർ സമർപ്പിച്ചു. നിലവിൽ ആലുവ റൂറൽ പൊലീസിന്റെ പ്രത്യേക സംഘത്തിനാണ് അന്വേഷണത്തിന്റെ ചുമതല.
മെയ് 19നാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ അവയവ കടത്ത് കേസിലെ മുഖ്യസൂത്രധാരൻ തൃശൂർ സ്വദേശി സാബിത്ത് നാസർ അറസ്റ്റിലാകുന്നത്.മുംബൈയില്‍ അറസ്റ്റിലായ മനുഷ്യക്കടത്തുകാരനിൽ നിന്നാണ് സാബിത്തിനെ കുറിച്ച് അന്വേഷണ ഏജൻസികൾക്ക് ആദ്യം വിവരം കിട്ടുന്നത്. വൃക്ക നല്‍കാൻ തയാറാകുന്നവരെ കണ്ടെത്തി അവരെ ഇറാനിലും തിരികെയും എത്തിക്കുക എന്നതായിരുന്നു ഇയാളുടെ ജോലി. ഇയാൾക്കൊപ്പം അവയവ മാഫിയയിൽ മുഖ്യപങ്കാളികളായ കൊച്ചി സ്വദേശി സജിത്ത്, ഹൈദരാബാദ് സ്വദേശി ബെല്ലം കൊണ്ട രാമപ്രസാദ് എന്നിവരെ പൊലീസ് പിടികൂടിയിരുന്നു. സംഘത്തിലെ നാലാമൻ കൊച്ചി സ്വദേശി മധുവാണ് ഇറാനിലെ തലവൻ. സബിത്ത് നാസറിന്റെ നേതൃത്വത്തിലായിരുന്നു ആളുകളെ വിദേശത്തേക്ക് കടത്തിയത്.



