അമ്മയെക്കാണാൻ ഇനി ജോയി മടങ്ങിയെത്തില്ല……… .
പാറശ്ശാല : പെരുങ്കടവിള ഗ്രാമപഞ്ചായത്തിലെ മാരായമുട്ടം അണമുഖം വാർഡിലെ വടകര മലഞ്ചരിവ് വീട്ടിൽ അമ്മയെക്കാണാൻ ഇനി ജോയി മടങ്ങിയെത്തില്ല. ജോയിക്കായി അമ്മയുടെ കാത്തിരിപ്പും വിഫലമായി. തിരുവനന്തപുരത്തെ ആമയിഴഞ്ചാൻ തോട്ടിൽ കാണാതായ ശുചീകരണത്തൊഴിലാളി ജോയിയുടെ മൃതദേഹം 46 മണിക്കൂർ നേരത്തെ തിരച്ചിലിനൊടുവിൽ തകരപ്പറമ്പ് വഞ്ചിയൂർ റോഡിലെ കനാലിൽ നിന്നുമാണ് കണ്ടെത്തിയത്. മകൻ തിരിച്ചുവരുമെന്ന് പ്രതീക്ഷിച്ച്, ഭക്ഷണം കഴിക്കാതെ, ഉറങ്ങാതെ പ്രാർത്ഥനയോടെ കാത്തിരിക്കുകയായിരുന്നു അമ്മ മെൽഹി. ഏക ആശ്രയമായ മകനെ നഷ്ടപ്പെട്ടതിന്റെ നടുക്ക ത്തിലാണ് ഈ അമ്മ. മകന് അപകടമൊന്നും പറ്റിയിട്ടുണ്ടാകില്ലെന്നും രക്ഷപ്പെടുത്താൻ സാധിക്കുമെന്നും പ്രതീക്ഷിച്ചാണ് അമ്മ കാത്തിരുന്നത്..
മൂന്ന് ദിവസം മുമ്പ് രാവിലെ അമ്മയോട് യാത്ര പറഞ്ഞ് വീട്ടിൽ നിന്നും ജോലിക്കായി ഇറങ്ങിപ്പോയതാണ് ജോയി. ആമയിഴഞ്ചാൻ തോട് വൃത്തിയാക്കാൻ കരാറെടുത്ത കമ്പനിയിലെ തൊഴിലാളിയാണ്. ദിവസക്കൂലിക്കാരനായ ജോയി ഏത് ജോലിക്ക് ആര് വിളിച്ചാലും പോകും ജോലിയില്ലാത്ത ദിവസം ആക്രി പെറുക്കി വിൽക്കും. തീർത്തും ദരിദ്രമായ ജീവിതസാഹചര്യത്തിൽ കൂടി കടന്നുപോകുന്ന ഈ കുടുംബത്തിന് വാസയോഗ്യമായ വീടില്ല. വീട്ടിലേക്കുള്ള വഴി മോശമായതിനാൽ സഹോദരന്റെ വീട്ടിലാണ് ജോയിയും അമ്മയും താമസിക്കുന്നത്. ഈ കുടുംബത്തിന്റെയൊന്നാകെ കാത്തിരിപ്പ് വിഫലമാക്കി കൊണ്ടാണ് ജോയിയുടെ ദാരുണാന്ത്യം. പരേതനായ നേശമണിയുടെയും മെൽഹിയുടെയും മകനാണ് ജോയി . അന്നത്തിനായി ചുറ്റുപാടുമുള്ളതും സമീപ പ്രദേശങ്ങളിലെയും ആക്രിസാധനങ്ങൾ ശേഖരിച്ച് വിൽക്കുന്നു . ഇത്തരത്തിൽ ഉപജീവനത്തിനായി തിരുവനന്തപുരത്തെ ആമയിഴഞ്ചാൻതോട്ടിലെ മാലിന്യം നീക്കാൻ തൊഴിലാളിയായി എത്തിയ ജോയി ശക്തമായ മഴവെള്ളപാച്ചിലിൽ തൻ്റെ നിശ്ചയദാർഢ്യത്തെ തോൽപിച്ച് കാൽവഴുതി മരണത്തിലേയ്ക്ക് പോയി .