അമ്പലപ്പുഴയിൽ ബാറിലെ ജീവനക്കാരനെ മർദ്ദിച്ച കേസിൽ പ്രതികൾ പിടിയിൽ…
അമ്പലപ്പുഴ: നീർക്കുന്നം ബാറിലെ ജീവനക്കാരനായ ടിനോയെ തലക്കടിച്ച് പരിക്കേൽപ്പിച്ച കേസിലെ പ്രതികൾ അറസ്റ്റിൽ. പുന്നപ്ര തെക്ക് പഞ്ചായത്ത് 13-ാം വാർഡിൽ പുന്നപ്ര പുതുവൽ വീട്ടിൽ ഷിബുവിൻ്റെ മകൻ വിഷ്ണു ( 24 ) പുന്നപ്ര തെക്ക് പഞ്ചായത്ത് 13-ാം വാർഡിൽ പുന്നപ്ര പുതുവൽ വീട്ടിൽ ഷിബുവിൻ്റെ മകൻ അർജ്ജുൻ ( 27), മണ്ണഞ്ചേരി പഞ്ചായത്ത് 18-ാം വാർഡിൽ അമ്പലമുക്ക് ശ്രാവൺ ഭവനം വീട്ടിൽ ശിവകുമാറിൻ്റെ മകൻ ശ്യാംകുമാർ ( 33) അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് 2-ാം വാർഡിൽ വണ്ടാനം വൃക്ഷ വിലാസം തോപ്പിൽ ചന്ദ്രൻ്റെ മകൻ ജയകുമാർ ( 55) എന്നിവരെയാണ് അമ്പലപ്പുഴ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എം. പ്രതീഷ്കുമാറി ൻ്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
വെള്ളിയാഴ്ച്ച രാത്രി 9.30 നായിരുന്നു കേസിന് ആസ്പദമായ സംഭവം. രാവിലെ 11 മണിയോടുകൂടി മദ്യപിക്കാൻ ബാറിൽ എത്തിയ പ്രതികൾ മദ്യം സപ്ലൈ ചെയ്തുകൊണ്ടിരുന്ന ആളെ ചീത്തവിളിക്കുകയും, ബില്ല് പേ ചെയ്യുന്നതിന്റെ തർക്കത്തെ തുടർന്ന് സോഡാ കുപ്പികളും മദ്യക്കുപ്പികളും വലിച്ചെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തിരുന്നു. തുടർന്ന് പൊലീസിൽ വിവരമറിയിക്കുകയുമായിരുന്നു. പൊലീസ് വരുന്നതു കണ്ട് കാറിൽ രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ ടിനോ തടയാൻ ശ്രമിക്കുകയും ചെയ്തു. പ്രതികൾ രക്ഷപെട്ട് പോയ വഴി ടിനൊ പൊലീസിന് കാണിച്ച് കൊടുത്തു. തിരികെ മടങ്ങി വന്ന ടിനോയെ ഇജാബാ പള്ളിയുടെ കിഴക്ക് വശത്തുള്ള റോഡിൻ്റെ വടക്ക് ഭാഗത്തുള്ള വീടിൻ്റെ സമീപം പതുങ്ങി നിന്ന ഒന്നാം പ്രതി വിഷ്ണു ഹോളോ ബ്രിക്സ് കഷണം കൊണ്ട് തലയിലും, മുഖത്തും ഇടിക്കുകയും മറ്റുള്ള പ്രതികൾ കൃത്യം ചെയ്യുന്നതിന് പ്രോത്സാഹിപ്പിക്കുകയും ചെയ്തു. പരാതിയിൽ അമ്പലപ്പുഴ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുകയും പ്രതികളെ അറസ്റ്റ് ചെയ്യുകയും ആയിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.