അഭിമന്യു വധക്കേസ്… പുതിയ രേഖകൾ….

കൊച്ചി: അഭിമന്യു വധക്കേസിൽ കാണാതായ രേഖകൾക്ക് പകരം പുതിയ രേഖകൾ തയ്യാറാക്കാൻ പ്രോസിക്യൂഷൻ. അടുത്ത തവണ കേസ് പരിഗണിക്കുന്നതിന് മുൻപ് രേഖകൾ തയ്യാറാക്കി കോടതിയെ അറിയിക്കാനാണ് നീക്കം.പതിനെട്ടാം തിയതി കേസ് പരിഗണിക്കുമ്പോൾ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറായ അഡ്വക്കറ്റ് ജി മോഹൻരാജ് പ്രോസിക്യൂഷനായി ഹാജരാകും.

കുറ്റപത്രവും പോസ്റ്റ്മോർട്ടം റിപ്പോർട്ടും ഉൾപ്പെടെ നഷ്ടപ്പെട്ട പതിനൊന്ന് രേഖകളുടെയും സോഫ്റ്റ് കോപ്പി കയ്യിലുണ്ടെന്ന് പ്രോസിക്യൂഷൻ അവകാശപ്പെടുന്നു. രേഖകൾ വീണ്ടും തയ്യാറാക്കാൻ ഹൈക്കോടതി നിർദേശം നൽകിയ സാഹചര്യത്തിൽ ഉടൻ തന്നെ അവ പുനർ നിർമിക്കും. ഇതിനുള്ള നടപടി ആരംഭിച്ചു. അടുത്ത തവണ വിഷയം പരിഗണിക്കുമ്പോൾ പ്രോസിക്യൂഷൻ ഇക്കാര്യം കോടതിയെ അറിയിക്കും.

ഈ മാസം പതിനെട്ടിനാണ് കേസ് ഇനി വീണ്ടും പരിഗണിക്കുക. നഷ്ടപ്പെട്ട രേഖകൾ വീണ്ടും സമർപ്പിക്കുന്നതിൽ എതിർപ്പുണ്ടെങ്കിൽ അത് അറിയിക്കാൻ പ്രോസിക്യൂഷനും പ്രതിഭാഗത്തിനു കോടതി നിർദേശം നൽകിയിരുന്നു.

രേഖകൾ നഷ്ടമായെന്ന വാർത്ത പുറത്ത് വന്നതിന് പിന്നാലെ വിഷയം പരിശോധിക്കാൻ സർക്കാർ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷന് നിർദേശം നൽകിയിരുന്നു. കഴിഞ്ഞ ഡിസംബറിലാണ് എറണാകുളം സെഷൻസ് കോടതിയിൽ ഹാജരാക്കിയ രേഖകൾ നഷ്ടമായത്.

Related Articles

Back to top button