അനിയന്ത്രിത ആൾത്തിരക്ക്..പ്രസംഗിക്കാനാവാതെ വേദിവിട്ട് രാഹുലും അഖിലേഷും…
ഉത്തർപ്രദേശിലെ ഫുൽപൂർ റാലിയിൽ അനിയന്ത്രിതമായ ആൾത്തിരക്ക്. തിരഞ്ഞെടുപ്പ് റാലിയിലേക്ക് ആളുകൾ ഇരച്ചെത്തിയതോടെ രാഹുൽ ഗാന്ധിയും അഖിലേഷ് യാദവും സംസാരിക്കാതെ മടങ്ങി. ജനത്തിരക്കിൽ സുരക്ഷാ ബാരിക്കേഡുകളും മൈക്കും ഉച്ചഭാഷിണികളും തകർന്നതോടെയാണ് ഇരുവരും മടങ്ങിയത്. രാഹുൽ ഗാന്ധിയും അഖിലേഷ് യാദവും 20 മിനിറ്റോളം വേദിയിൽ ഇരുന്ന ശേഷമാണ് മടങ്ങിയത്.. ശേഷം അലഹബാദ് മണ്ഡലത്തിലെ മുൻഗരിയിലെ പൊതുപരിപാടിക്ക് ഇരുവരും എത്തിയപ്പോഴും സമാന സ്ഥിതിയുണ്ടായി.
കോണ്‍ഗ്രസ്, എസ്പി പ്രവര്‍ത്തകര്‍ നിയന്ത്രണങ്ങള്‍ മറികടന്ന് വേദിയിലേക്ക് കയറാന്‍ ശ്രമിച്ചതായും റിപ്പോര്‍ട്ടുണ്ട്. അഖിലേഷും രാഹുലും പാര്‍ട്ടി പ്രവര്‍ത്തകരോട് ശാന്തരാകാനും ആവര്‍ത്തിച്ച് അഭ്യര്‍ത്ഥിച്ചെങ്കിലും ഉള്‍ക്കൊണ്ടില്ല. ആവേശഭരിതരായ ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പൊലീസും സുരക്ഷാ ഉദ്യോഗസ്ഥരും പാടുപെട്ടു. തുടര്‍ന്ന് ഇരുവരും ചര്‍ച്ച നടത്തി വേദി വിടാന്‍ തീരുമാനിക്കുകയായിരുന്നു.