അടിയന്തരമായി ദില്ലിയിലേക്ക് പുറപ്പെട്ട് കെസി വേണുഗോപാൽ..ഇനി നിർണായക മണിക്കൂറുകൾ…
ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇന്ത്യ സഖ്യം മികച്ച പ്രകടനം കാഴ്ച വെച്ചതോടെ കേരളത്തിൽ നിന്ന് ദില്ലിയിലേക്ക് തിരിച്ച് കെസി വേണുഗോപാൽ. ആലപ്പുഴ മണ്ഡലത്തിൽ മത്സരിച്ചു വിജയിച്ച കെസി ഇന്ത്യ സഖ്യത്തിൻ്റെ ഭാവി പരിപാടികൾ ചർച്ച ചെയ്യുന്നതിനായാണ് അടിയന്തരമായി ദില്ലിക്ക് തിരിച്ചത്. ഇന്ത്യ സഖ്യത്തിന്റെ യോഗം നാളെ ദില്ലിയിൽ നടക്കുമെന്നാണ് വിവരം. ആദ്യം സർക്കാർ രൂപീകരിക്കാൻ ശ്രമിച്ചെങ്കിലും പിന്നീട് പ്രതിപക്ഷത്തിരിക്കാൻ തയ്യാറാണെന്ന സൂചനയാണ് കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗേ നൽകിയത്.
അതേസമയം പ്രമുഖ നേതാക്കളെ കൂടെ നിർത്താനുള്ള നീക്കങ്ങൾക്ക് ചുക്കാൻ പിടിക്കുകയാണ് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ഉദ്ദവ് താക്കറെ, കെജ്രിവാൾ, ശരത് പവാർ എന്നിവരുമായി താൻ സംസാരിച്ചുവെന്ന് മമത പറഞ്ഞു. കഴിയാവുന്ന എല്ലാ സഖ്യകക്ഷിനേതാക്കളുമായും ചർച്ച നടത്തുമെന്നും മമത പറഞ്ഞു. നരേന്ദ്രമോദി രാജിവെക്കണമെന്ന് പ്രതികരിച്ച മമത മോദിക്ക് ധാർമികപരമായി പ്രധാനമന്ത്രി സ്ഥാനത്ത് തുടരാൻ അർഹതയില്ലെന്നും അന്വേഷണ ഏജൻസികളെ ബിജെപി ദുരുപയോഗിച്ചുവെന്നും പറഞ്ഞു.കൂടാതെ സർക്കാരുണ്ടാക്കാൻ അവകാശവാദമുന്നയിക്കാൻ കോൺഗ്രസ് നീക്കം ആരംഭിച്ചു കഴിഞ്ഞു. ചന്ദ്രബാബു നായിഡുവിന്റെ ടി ഡി പി, നവീൻ പട്നായിക്കിന്റെ ബിജെഡി, ജഗൻമോഹൻ റഡ്ഡിയുടെ വൈ എസ് ആർ കോൺഗ്രസ് തുടങ്ങിയ കക്ഷികളുമായി കോൺഗ്രസ് സംസാരിക്കും. നിതീഷ് കുമാറിന്റെ ജെഡിയുവിനെയും ഇന്ത്യാ മുന്നണിയിലേക്ക് അടുപ്പിക്കാൻ കോൺഗ്രസ് നീക്കം തുടങ്ങിയിട്ടുണ്ട്.