അഞ്ച് പേരുടെ ജീവനെടുത്ത ടൈറ്റന്‍ പേടകം അപകടത്തിൽപ്പെടുന്ന വീഡിയോ…. സത്യം ഇതാണ്…..
ആഴക്കടലില്‍ മുങ്ങിക്കിടക്കുന്ന ടൈറ്റാനിക്ക് കപ്പലിന്‍റെ അവശിഷ്‌ടങ്ങള്‍ കാണാനുള്ള സാഹസിക യാത്രക്കിയിൽ ടൈറ്റന്‍ പേടകം പൊട്ടിത്തെറിച്ചതും അഞ്ച് സഞ്ചാരികള്‍ മരണമടഞ്ഞതും വലിയ വാര്‍ത്തയായിരുന്നു. ഈ അപകടത്തിന്‍റെ ദൃശ്യങ്ങള്‍ എന്ന പേരിലൊരു വീഡിയോ ഇപ്പോള്‍ വൈറലായിരിക്കുകയാണ്.ടൈറ്റന്‍ പേടകം പൊട്ടിത്തെറിക്കുന്നതിന്‍റെ എക്‌സ്‌ക്ലുസീവ് ദൃശ്യങ്ങള്‍ എന്ന പേരില്‍ സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ട ഈ ദൃശ്യങ്ങള്‍ പലരും ഷെയര്‍ ചെയ്യുന്നുണ്ട്. എന്നാല്‍ ഇത് യഥാര്‍ഥ വീഡിയോയല്ല, ആനിമേഷന്‍ വീഡിയോയാണ് എന്നതാണ് വസ്‌തുത. കഴിഞ്ഞ ജൂണ്‍ 18ന് ആണ് ടൈറ്റന്‍ പേടകം അപകടത്തിൽപ്പെടുന്നത്. 1912 ൽ 2200 യാത്രക്കാരുമായി അറ്റ്‍ലാന്‍റിക് സമുദ്രത്തിൽ മഞ്ഞുമലയിൽ ഇടിച്ച് തകർന്ന് മുങ്ങിയ ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങൾ 1985 ലാണ് ഗവേഷകർ കണ്ടെത്തിയത്.നൂറ്റാണ്ടിലേറെ കാലമായി കടലിന്റെ അടിത്തട്ടിൽ കിടക്കുന്ന ആ അവശിഷ്ടങ്ങൾ കാണാനായി അഞ്ച് സഞ്ചാരികളുമായി പോയ അന്തർവാഹിനി കടലിനടിയിലുണ്ടായ ശക്തമായ മര്‍ദത്തില്‍ ഉള്‍വലിഞ്ഞ് പൊട്ടിയതാണെന്നാണ് നിഗമനം. കടലിലേക്ക് പോയി ഒന്നര മണിക്കൂർ കഴിഞ്ഞപ്പോൾ പേടകവുമായുളള ബന്ധം നഷ്ടമാവുകയായിരുന്നു. തുടർന്നാണ് അപകടം സ്ഥിരീകരിച്ചത്.ഓഷ്യൻ ഗേറ്റ് സിഇഒ സ്റ്റോക്ക്ടൺ റഷ്, ബ്രിട്ടീഷ് ശതകോടീശ്വരനായ എക്സ്പ്ലോറർ ഹാമിഷ് ഹാർഡിങ്, പാകിസ്താനി ശതകോടിശ്വരൻ ഷഹ്സാദാ ദാവൂദ്, മകൻ സുലൈമാൻ ദാവൂദ്, ഫ്രഞ്ച് ഓഷ്യാനോഗ്രാഫറും അറിയപ്പെടുന്ന ടൈറ്റാനിക് വിദഗ്ധനുമായ പോൾ ഹെൻറി നാർഷലോ എന്നിവരാണ് ദാരുണമായ ദുരന്തത്തിൽ കൊല്ലപ്പെട്ടത്. ഒഷ്യൻ ഗേറ്റ് എന്ന സ്വകാര്യ കമ്പനിയാണ് പേടകത്തിന് ഉടമ. എട്ട് മണിക്കൂർ എട്ടുമണിക്കൂർ സമയത്തിൽ കടലിനടിത്തട്ടിയ പോയി ടൈറ്റാനിക്കിന്‍റെ അവശിഷ്ടങ്ങള്‍ കണ്ട് മടങ്ങുന്ന ആഴക്കടൽ ടൂറിനായി ഒരാൾ നൽകേണ്ട ഫീസ് രണ്ട് കോടി രൂപയാണ്.