വയനാട് ദുരന്തം കേന്ദ്രം എൽ-3 പട്ടികയിൽ ഉൾപ്പെടുത്തണം.. സമഗ്രമായ ഒരു ഫാമിലി പാക്കേജായി പുനരധിവാസം ആസൂത്രണം ചെയ്യണമെന്നും പ്രതിപക്ഷ നേതാവ്…
വയനാട് ഉരുൾപൊട്ടൽ ദുരന്തത്തെ കേന്ദ്രസർക്കാർ എൽ3 പട്ടികയിൽ ഉൾപ്പെടുത്തണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഈ പട്ടികയിൽ ഉൾപ്പെടുത്തേണ്ടതാണ് വയനാട് ദുരന്തത്തെ. ദേശീയ ദുരന്തമായി പ്രഖ്യാപിക്കാൻ കഴിഞ്ഞില്ലെങ്കിലും ആ നിലയിലുള്ള സഹായം കേരളത്തിന് ലഭ്യമാക്കാൻ കേന്ദ്രസർക്കാർ തയ്യാറാകണമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആവശ്യപ്പെട്ടു.
വയനാട്ടിലേത് സാധാരണ പുനരധിവാസം പോലെയാകരുത്. ഓരോ കുടുംബങ്ങളെയും പ്രത്യേകമായി പരിഗണിച്ചുള്ള പുനരധിവാസം നടപ്പാക്കണം. കുടുംബങ്ങൾക്ക് വാടക വീടുകൾ നൽകണം. പുതിയ വീടുകളിലേക്ക് മാറ്റിപാർപ്പിക്കാനുള്ള സൗകര്യങ്ങൾ ചെയ്ത് കൊടുക്കണം. ദുരന്തത്തിൽ പെട്ടവർക്ക് തൊഴിൽ നൽകാൻ സർക്കാർ തയ്യാറാകണം. സ്വയം തൊഴിലുകൾ കണ്ടെത്താൻ സൗകര്യം ഒരുക്കണം. സമഗ്രമായ ഒരു ഫാമിലി പാക്കേജായി പുനരധിവാസം ആസൂത്രണം ചെയ്യണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
ദേശീയ ദുരന്തമായി വയനാട് ദുരന്തത്തെ പ്രഖ്യാപിക്കുന്നതിൽ കേന്ദ്രമന്ത്രി വി മുരളീധരൻ പറഞ്ഞ കാര്യത്തിൽ ചില സത്യങ്ങളുണ്ട്. ദേശീയ ദുരന്തം എന്ന പ്രഖ്യാപനം ഇപ്പോഴില്ല. എന്നാൽ അങ്ങനെ പ്രഖ്യാപിച്ചില്ലെങ്കിലും ആ നിലയ്ക്കുള്ള സഹായം വേണമെന്നാണ് ആവശ്യം. ഇനി ഇങ്ങനെ ഒരു അപകടം ഉണ്ടാകാതിരിക്കാൻ വേണ്ട തയ്യാറെടുപ്പുകൾ ഉണ്ടാവണം. സങ്കേതിക വിദ്യയെ ഉപയോഗപ്പെടുത്തി മുന്നറിയിപ്പുകൾ നൽകാനുള്ള സംവിധാനം കേരളത്തിലാകെ നടപ്പിലാക്കണം. കാലാവസ്ഥാ വ്യതിയാനത്തെ പരിഗണിച്ചുള്ള നയ രൂപീകരണം നടക്കണമെന്നും ഇതിന് പ്രതിപക്ഷത്തിന്റെ പൂർണ്ണ പിന്തുണ ഉണ്ടാകുമെന്നും വി.ഡി സതീശൻ പറഞ്ഞു.