യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതകൾ ഏറെ…. രണ്ടാം ഭർത്താവിനേയും സംഭവ ദിവസം മുതൽ കാണാനില്ല….
തിരുവനന്തപുരം കാട്ടാക്കടയില്‍ യുവതി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത. പേരൂർക്കട സ്വദേശി മായ മുരളിയെയാണ് കഴിഞ്ഞ ദിവസം ഇവർ താമസിക്കുന്ന വാടക വീടിനോട് ചേര്‍ന്ന റബ്ബര്‍ തോട്ടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവം കൊലപാതകമാണെന്ന് നിഗമനത്തില്‍ പൊലീസ് അന്വേഷണം തുടങ്ങിയെങ്കിലും പ്രതിയെ ഇതുവരെ കണ്ടെത്താനായില്ല. മായയുടെ രണ്ടാം ഭർത്താവ് രഞ്ജിത്തിനെ സംഭവ ദിവസം മുതൽ കാണാതായതും ദുരൂഹതയാണെന്ന് നാട്ടുകാർ പറയുന്നു.
എട്ടു വർഷം മുമ്പ് മായാ മുരളിയുടെ ആദ്യ ഭർത്താവ് ഒരു അപകടത്തിൽ മരിച്ചിരുന്നു. ശേഷം ഒരു വർഷം മുൻപാണ് കുടപ്പനക്കുന്ന് സ്വദേശി രജിത്തുമായി ഒരുമിച്ചു താമസം തുടങ്ങിയത്. കാട്ടാക്കട മുതിയവിളയില്‍ വാടക വീട്ടിലായിരുന്നു ഇരുവരുടേയും താമസം. ഇതിനിടെയാണ് കഴിഞ്ഞ ദിവസം രാവിലെ പത്ത് മണിയോടെ യുവതിയുടെ മൃതദേഹം വീടിനോട് ചേര്‍ന്ന റബ്ബര്‍ തോട്ടത്തില്‍ നിന്നും കണ്ടെത്തിയത്. കണ്ണിലും നെഞ്ചിലും പരിക്കേറ്റ നിലയിലായിരുന്നു മൃതദേഹം. യുവതിയുടേത് കൊലപാതകമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.