മുൻ ഭാര്യയെയും ഭർത്താവിനെയും കള്ളക്കേസിൽ കുടുക്കാൻ ശ്രമം..മുഖ്യ പ്രതി അറസ്റ്റിൽ…
വയനാട്ടിൽ മുൻ ഭാര്യയെ കുടുക്കാൻ ശ്രമിച്ച കേസിൽ മുഖ്യപ്രതിയും പിടിയിൽ. വിദേശത്തേക്ക് കടക്കാൻ ശ്രമിച്ച ചീരാൽ സ്വദേശി ബാദുഷയാണ് പോലീസിന്റെ പിടിയിലായത് .കാറിൽ മയക്കുമരുന്ന് വച്ചായിരുന്നു മുൻ ഭാര്യയെ ഇയാൾ കുടുക്കാൻ ശ്രമിച്ചത് .ബാദുഷയുടെ സുഹൃത്തായ പുത്തന്‍പുരക്കല്‍ പിഎം മോന്‍സിയെ നേരത്തെതന്നെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സിനിമാ കഥയെ വെല്ലുന്നതായുന്നു കേസുമായി ബന്ധപ്പെട്ട സംഭവങ്ങൾ .
കാറില്‍ എം ഡി എം എ വെച്ച് മുന്‍ ഭാര്യയെയും ഭര്‍ത്താവിനെയും കള്ളകേസില്‍ കുടുക്കാനുള്ള യുവാവിന്റെ ശ്രമം പൊലീസിന്റെ അവസരോചിതമായ ഇടപെടലിനെ തുടര്‍ന്നായിരുന്നു പാളിയത്. പതിനായിരം രൂപ വാങ്ങി കാറില്‍ എം ഡി എം എ വെച്ച ബാദുഷയുടെ സുഹൃത്തായ മോൻസിയെ നിമിഷങ്ങള്‍ക്കുള്ളില്‍ പിടികൂടിയതോടെയാണ് കഥ വെളിച്ചത്തായത് . പുല്‍പ്പള്ളി-ബത്തേരി ഭാഗത്തു നിന്നും വരുന്ന കാറില്‍ എം ഡി എം എ കടത്തുന്നുണ്ടെന്ന രഹസ്യവിവരം ഉച്ചയോടെയാണ് ബത്തേരി സ്റ്റേഷനില്‍ ലഭിക്കുന്നത് .തുടർന്ന് നടത്തിയ അന്വേഷണത്തിൽ അമ്പലവയല്‍ സ്വദേശികളായ ദമ്പതികള്‍ സഞ്ചരിച്ച കാറില്‍ നിന്നും 11.13 ഗ്രാം എം ഡി എം എ കണ്ടെടുക്കുകയും ചെയ്തു.
എന്നാല്‍, വിശദമായ ചോദ്യംചെയ്യലില്‍ ഇവര്‍ക്ക് സംഭവവുമായി ബന്ധമില്ലെന്ന് പൊലീസിന് ബോധ്യപ്പെട്ടു. ഇതിനിടെ ദമ്പതികള്‍ എവിടുന്നാണ് വരുന്നതെന്ന് കാര്യം പൊലീസ് ചോദിച്ചറിഞ്ഞു. ഒ എല്‍ എക്സില്‍ വില്‍പ്പനക്കിട്ട കാര്‍ ടെസ്റ്റ് ഡ്രൈവിനായി ശ്രാവണ്‍ എന്നൊരാള്‍ക്ക് കൊടുക്കാന്‍ പോയതാണെന്ന് ദമ്പതികൾ പറഞ്ഞു .തുടന്ന് പോലീസ് ശ്രാവണിന്റെ നമ്പര്‍ വാങ്ങി വിളിച്ചു നോക്കി .ഫോൺ സ്വിച് ഓഫ് ആയിരുന്നു .സംശയം തോന്നിയ പോലീസ് നമ്പറിന്‍റെ ലൊക്കേഷന്‍ കണ്ടെത്തി ഇയാളെ പിടികൂടിയപ്പോഴാണ് ഗൂഢാലോചന പുറത്തുവന്നത്. ശ്രാവണ്‍ എന്നത് പിടിയിലായ മോന്‍സിയുടെ കള്ളപേരാണ് എന്ന കാര്യവും പൊലീസിന് ബോധ്യമായി. യുവതിയുടെ മുന്‍ ഭര്‍ത്താവായ ചീരാല്‍ സ്വദേശി മുഹമ്മദ് ബാദുഷ (26) ക്ക് ദമ്പതികളോടുള്ള വിരോധം മുലം കേസില്‍ കുടുക്കാനുള്ള പദ്ധതിയുടെ ഭാഗമായി സുഹൃത്ത് മോന്‍സിയെ പണം നല്‍കി കാറില്‍ എം ഡി എം എ ഒളിപ്പിച്ചുവെക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു .