മന്ത്രി എം പിയായി, പകരം മന്ത്രിക്കുപ്പായം സച്ചിനോ…?

തിരുവനന്തപുരം: പിന്നാക്ക-ദേവസ്വം മന്ത്രി കെ. രാധാകൃഷ്‌ണന്‍ ലോക്‌സഭയിലേക്ക്‌ എം പിയായി തെരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തില്‍ ഒഴിവു വരുന്ന മന്ത്രി സ്ഥാനത്തേക്ക്‌ പകരമാരെന്നതു സംബന്ധിച്ച അഭ്യൂഹങ്ങളുയരുന്നു. പിന്നാക്ക വിഭാഗത്തില്‍ നിന്നുള്ള കെ. രാധാകൃഷ്‌ണന്‍ ഒഴിയുമ്പോള്‍ പകരം പിന്നാക്ക വിഭാഗത്തില്‍ നിന്നു തന്നെ ആകുമെന്നതില്‍ സംശയമില്ല. ഈ സാഹചര്യത്തില്‍ ആര്‍ക്കു നറുക്കു വീഴുമെന്നതാണ് ചര്‍ച്ചാ വിഷയം. മന്ത്രിക്കുപ്പായം യുവാക്കള്‍ക്ക് നല്‍കാന്‍ തീരുമാനിച്ചാല്‍ ബാലുശ്ശേരി എംഎല്‍ സച്ചിന്‍ദേവിന് നറുക്ക് വീണേക്കും. നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ എംഎൽഎ, എസ്എഫ്ഐ മുൻ സംസ്ഥാന സെക്രട്ടറി എന്നിവ അനുകൂല ഘടകങ്ങളാണ്. എന്നാൽ കെഎസ്ആർറ്റിസി ഡ്രൈവർ യദുവുമായുള്ള വിഷയം പ്രതികൂലമായി നിൽക്കുന്നുണ്ട്.

മാനന്തവാടിയിൽ നിന്ന് രണ്ടാം തവണ നിയമസഭയിലെത്തിയ ഒ. ആര്‍ കേളു, ദേവികുളം എംഎല്‍എ എ. രാജ, മാവേലിക്കര എംഎല്‍എ എം. എസ് അരുണ്‍കുമാര്‍, തരുര്‍ എംഎല്‍എ പി.’ പി സുമോദ്, കുന്നത്തുനാട് എംഎല്‍എ പി. വി ശ്രീനിജന്‍ എന്നിവരിൽ ആരെങ്കിലും മന്ത്രിക്കസേരയിൽ എത്തുമോ എന്നതും കണ്ടറിയണം. വനിത പ്രാതിനിധ്യമാണ് സിപിഎം ഉദ്ദേശിക്കുന്നതെങ്കില്‍ കോങ്ങാട് എംഎല്‍എ ശാന്തകുമാരിക്കോ ആറ്റിങ്ങല്‍ എംഎല്‍എ ഒ. എസ് അംബികയ്‌ക്കോ അവസരം നല്‍കിയേക്കും. ഏതായാലും മന്ത്രിക്കുപ്പായം ആർക്കെന്ന് അടുത്ത സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ തീരുമാനിക്കും.

Related Articles

Back to top button