ഫിഫ്റ്റി- ഫിഫ്റ്റി ജോര്‍ജിന്.. 1 കോടിയോടൊപ്പം 8000രൂപയും…
ആലപ്പുഴ: കഴിഞ്ഞ ഞായറാഴ്ച നറുക്കെടുത്ത ഫിഫ്റ്റി- ഫിഫ്റ്റി ലോട്ടറിയുടെ ഒന്നാം സമ്മാനം അരൂർ സ്വദേശിക്ക്. അരൂർ ക്ഷേത്രം കവലയിൽ ചായക്കട നടത്തിക്കൊണ്ടിരുന്ന വർക്കി വെളിയിൽ എൻ എ ജോർജ് ആണ് സമ്മാനാർഹൻ. ഒരുകോടി രൂപയാണ് ഒന്നാം സമ്മാനം. രോഗം പിടിപെട്ട് വലതു കാൽ മുറിച്ചു മാറ്റേണ്ടി വന്ന് അവശതയനുഭവിച്ചു കൊണ്ടിരിക്കെയാണ് ജോർജിനെ തേടി ഭാഗ്യമെത്തിയത്.
ചേർത്തല മാക്കേക്കടവിലുള്ള രാജേഷിന്റെ ഏജൻസിയിൽ നിന്ന് ഫിഫ്റ്റി – ഫിഫ്റ്റി എന്ന ലോട്ടറിയുടെ രണ്ടു ടിക്കറ്റുകളാണ് ജോർജ് എടുത്തത്. അരൂർ ഗവണ്മെന്റ് ആശുപത്രിക്കു സമീപം ദേശീയ പാതയോരത്തുള്ള വീടിന് മുന്നിൽ വച്ചായിരുന്നു ഇത്. ഒരുകോടിക്ക് പുറമെ സമാശ്വാസ സമ്മാനമായ 8000രൂപയും ജോർജിന് ലഭിച്ചു.
വർഷങ്ങൾക്കു മുമ്പ് രോഗം ബാധിച്ച് വലതുകാൽ മുട്ടിനു കീഴെ നിന്ന് നീക്കം ചെയ്ത ശേഷം തൊഴിൽ രഹിതനായി കഴിയുകയായിരുന്നു ജോർജ്. കാലങ്ങൾക്ക് മുൻപ് ലോട്ടറി വിൽപ്പന നടത്തിയിരുന്ന ജോർജ്, താൻ വിറ്റ ടിക്കറ്റിന് 25 ലക്ഷം രൂപയും കാറും സമ്മാനം ലഭിച്ചിരുന്നുവെന്നും അതിന്റെ കമ്മീഷനായി രണ്ടരലക്ഷം രൂപ ലഭിച്ചിരുന്നുവെന്നും പറഞ്ഞു. ഭാര്യ: മേരി. മക്കള്‍: അമല്‍, വിമല്‍, വില്‍മ.