നവജാത ശിശുവിന്‍റെ ദുരൂഹമരണം….ഡോക്ടറുടെ സംശയം നിർണായകമായി….
ആലപ്പുഴ : നവജാത ശിശുവിന്‍റെ ദുരൂഹ മരണം പുറം ലോകത്തെത്തുന്നതിൽ നിർണായകമായത് ഡോക്ടറുടെ സംശയം. വയറുവേദനയെ തുടർന്ന് യുവതി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. സംശയം തോന്നിയ ആശുപത്രി അധികൃതർ രക്ഷിതാക്കളുടെ സാന്നിധ്യത്തിൽ മാത്രമേ ചികിത്സ നൽകാനാകൂ എന്നറിയിച്ചു. തുടർന്ന് രക്ഷിതാക്കൾ ആശുപത്രിയിലെത്തിയതോടെയാണ് യുവതിയുടെ പ്രസവം നടന്ന വിവരം പുറത്തറിയുന്നത്.
കുഞ്ഞിനെ കുറിച്ച് ചോദിച്ചപ്പോൾ യുവാവിന്റെ കൈവശം അമ്മത്തൊട്ടിലിൽ നൽകാനായി ഏൽപ്പിച്ചെന്നാണ് അറിയിച്ചതെങ്കിലും കുഞ്ഞിനെ കണ്ടെത്താനായില്ല. പിന്നീടാണ് കുഞ്ഞിനെ കുഴിച്ച് മൂടിയതാണെന്ന് യുവതി സമ്മതിക്കുന്നത്.
സംഭവത്തിൽ തകഴി സ്വദേശികളായ രണ്ടു യുവാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു. തോമസ് ജോസഫ് (24) അശോക് ജോസഫ് (30) എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. തോമസ് ജോസഫിന്റെ പൂച്ചക്കൽ സ്വദേശിനിയായ പെൺസുഹൃത്ത് കഴിഞ്ഞ 7 ന് പ്രസവിച്ച പെൺകുഞ്ഞിന്റെ മൃതദേഹമാണ് പ്രതികൾ മറവു ചെയ്തത്. പ്രതികളെ ചോദ്യം ചെയ്ത ശേഷം മൃതദേഹം പുറത്തെടുക്കും. രാജസ്ഥാനിൽ ഹോട്ടൽ മാനേജ്മെന്റ് പഠിക്കാൻ പോയിട്ടാണ് യുവതിയും യുവാവായ തോമസ് ജോസഫും പരിചയത്തിൽ ആകുന്നത്.