തളർന്നു വീണ കുട്ടിക്കൊമ്പൻ ….ഉഷാറായപ്പോൾ രക്ഷക്കെത്തിയ സംഘത്തിന് നേരെ പാഞ്ഞടുത്തു…
തണുപ്പ് ആസ്വാദിക്കാന്‍ നിറയെ സഞ്ചാരികളെത്തുന്ന വയനാടും തമിഴ്നാട്ടിലുള്‍പ്പെട്ട നീലഗിരിയും മസിനഗുഡിയുമൊക്കെ ചൂടിന്റെ കരാളഹസ്തങ്ങളിലാണ്. ഇതര ജില്ലകളെ അപേക്ഷിച്ച് നിറയെ മരങ്ങളും പച്ചപ്പും ഉണ്ടായിട്ടുപോലും 34 ഡിഗ്രി സെല്‍ഷ്യസ് ആണ് പോയ ദിവസങ്ങളിലെല്ലാം അനുഭവപ്പെട്ടുവരുന്ന ചൂട്. ഇതിനിടെയാണ് വരള്‍ച്ചയുടെ പിടിയിലമര്‍ന്ന മുതുമല കടുവ സങ്കേതത്തിലെ മസിനുഗുഡിയില്‍ ഒരു കുട്ടിക്കൊമ്പൻ തളര്‍ന്നു വീണത്. ആറു വയസ്സുള്ള കുട്ടിക്കൊമ്പനാണ് സ്വകാര്യവ്യക്തിയുടെ കൃഷിയിടത്തില്‍ കഴിഞ്ഞ ദിവസം തളര്‍ന്നുവീണത്. വിവരമറിഞ്ഞെത്തിയ കടുവ സങ്കേതത്തിലെ വെറ്ററനറി ഡോക്ടര്‍ രാജേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ആനക്ക് ചികിത്സ നല്കി. രണ്ടുമണിക്കൂര്‍ നേരെ കഴിഞ്ഞ ക്ഷീണം വിട്ട് എഴുന്നേറ്റ ആന ചികിത്സിക്കാന്‍ എത്തിയ സംഘത്തിന് നേരെ പാഞ്ഞടുക്കുന്നതാണ് പിന്നീട് കണ്ടത്. ഡോക്ടറും വനവകുപ്പ് ജീവനക്കാരും ഓടി രക്ഷപ്പെടുന്നതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണിപ്പോള്‍. കുടത്ത വരള്‍ച്ച കാരണം ആവശ്യത്തിന് ഭക്ഷണം ലഭിക്കാത്തതും ജലക്ഷാമം കാരണമുണ്ടാകുന്ന നിര്‍ജ്ജലീകരണവുമാകാം ആനയെ തളര്‍ത്തിയതെന്നാണ് കരുതുന്നുത്. കൊമ്പന്റെ വയറിനുള്ളില്‍ പുഴുക്കേട് ഉണ്ടായിരിക്കാന്‍ സാധ്യതയുള്ളതായും ഇതിനുള്ള മരുന്ന് കൂടി ആനക്ക് നല്‍കിയിരുന്നതായും വനംവകുപ്പ് സംഘം അറിയിച്ചു. മയക്കം വിട്ട് എഴുന്നേറ്റതിന് ശേഷം ഒട്ടും ക്ഷീണമില്ലാതെ കാട്ടിലേക്ക് ഓടിക്കയറിയ കുട്ടിക്കൊവമ്പനെ നിരീക്ഷിക്കാന്‍ വനം വാച്ചര്‍മാരെ നിയോഗിച്ചിട്ടുണ്ട്.