കുട്ടിയെ പുലര്‍ച്ചെ 5.30ന് കണ്ടെന്ന് ഓട്ടോറിക്ഷക്കാര്‍…വ്യാപക തിരച്ചില്‍…
തിരുവനന്തപുരം: തിരുവനന്തപുരം കഴക്കൂട്ടത്ത് നിന്ന് കാണാതായ പതിമൂന്നുകാരിയെ കുറിച്ച് നിര്‍ണായക വിവരം ലഭിച്ചതായി പൊലീസ്. കുട്ടിയെ ഇന്ന് പുലര്‍ച്ചെ 5.30ന് കണ്ടതായി കന്യാകുമാരിയിലെ ഓട്ടോ ഡ്രൈവര്‍മാര്‍ പൊലീസിനോട് പറഞ്ഞു. കന്യാകുമാരി എഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘവും കുട്ടിക്കായി തിരച്ചില്‍ ആരംഭിച്ചു.
തിരുവനന്തപുരം ഡിസിപി കന്യമാകുമാരി പൊലീസിന് വിവരം കൈമാറിയതിന് പിന്നാലെയാണ് നിര്‍ണായക വിവരം ലഭിച്ചത്. പുലര്‍ച്ചെ നാല് മുതല്‍ കന്യാകുമാരി പൊലീസും തിരച്ചില്‍ ആരംഭിച്ചിരുന്നു. കുട്ടി ബീച്ച് റോഡിലേക്ക് പോയതായാണ് ഓട്ടോ ഡ്രൈവർമാരുടെ മൊഴി.
കഴക്കൂട്ടത്ത് താമസിക്കുന്ന അസം സ്വദേശികളുടെ മകളെയാണ് ഇന്നലെ രാവിലെ 10 മണി മുതല്‍ കാണാതായത്. സഹോദരിയുമായി വഴക്കുണ്ടാക്കിയതിന് അമ്മ കുട്ടിയെ ശകാരിച്ചിരുന്നു. പിന്നാലെ വീടുവിട്ട് ഇറങ്ങുകയായിരുന്നു. ബാഗും വസ്ത്രങ്ങളും 50 രൂപയുമാണ് കുട്ടിയുടെ കൈവശമുള്ളത്. പരാതി ലഭിച്ചതിന് പിന്നാലെ തന്നെ പൊലീസ് വ്യാപക തിരച്ചില്‍ ആരംഭിച്ചു.