പോക്സോ കേസിൽ 4 ജീവപര്യന്തം…പരോളിലിറങ്ങി 13 കാരനെ ലൈംഗികമായി പീഡിപ്പിച്ചു…
നിസ്‌കാര പള്ളിയില്‍ വെച്ച് 13കാരന് നേരെ ലൈംഗികാതിക്രമം നടത്തിയ 55 കാരന് കുന്നംകുളം പോക്‌സോ കോടതി അഞ്ചുവര്‍ഷം കഠിനതടവും 25,000 രൂപ പിഴയടക്കാനും ശിക്ഷിച്ചു. പുന്നയൂര്‍ക്കുളം എഴുക്കോട്ടയില്‍ വീട്ടില്‍ മൊയ്തുണ്ണി (ജമാലുദ്ദീന്‍ 55) യെയാണ് കുന്നംകുളം പോക്‌സോ കോടതി ജഡ്ജി എസ്. ലിഷ ശിക്ഷിച്ചത്. പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 4 ജീവപര്യന്തം ശിക്ഷ അനുഭവിക്കവെയാണ് പ്രതി വീണ്ടും പീഡനക്കേസിൽ പെട്ടത്.
2023 ല്‍ ഇയാള്‍ പ്രതിയായ വടക്കേക്കാട് പൊലീസ് രജിസ്റ്റര്‍ ചെയ്ത പോക്‌സോ കേസ് 2024ല്‍ കുന്നംകുളം പോക്‌സോ കോടതിയില്‍ വിചാരണ നടന്നു കൊണ്ടിരിക്കുന്ന സമയത്താണ് സംഭവം. ഹോട്ടലില്‍ ജോലി ചെയ്തുകൊണ്ടിരുന്ന ഇയാള്‍ 13 കാരനുമായി സൗഹൃദം സ്ഥാപിക്കുകയും വിശ്വാസം നേടിയെടുക്കുകയും ചെയ്തു. അതിനുശേഷം കുട്ടി പഠിക്കുന്ന സ്‌കൂളിന് സമീപത്തുള്ള നിസ്‌കാര പള്ളിയില്‍ വെച്ചായിരുന്നു പീഡനം. കുട്ടി നിസ്‌കരിക്കുന്ന സമയത്ത് സമീപത്ത് വന്നിരുന്ന് പ്രതി കുട്ടിക്കുനേരെ ലൈംഗിക അതിക്രമം നടത്തുകയായിരുന്നു.