20കാരിയെ ശൗചാലയത്തിൽ പൂട്ടിയിട്ട് ബലാത്സംഗം ചെയ്തു

യുവതിയെ ശൗചാലയത്തിൽ പൂട്ടിയിട്ട് ബലാത്സംഗം ചെയ്തതായി പരാതി. ഭർത്താവിനൊപ്പം റെയിൽവേ സ്റ്റേഷനിലെത്തിയ ഇരുപത് വയസ്സുകാരിയാണ് സ്റ്റേഷന് പുറത്തെ ശൗചാലയത്തിൽ അതിക്രമത്തിനിരയായത്. യുവതിയെ ബലാത്സംഗം ചെയ്തയാൾ സംഭവത്തിന് ശേഷം രക്ഷപ്പെട്ടു. ഇയാൾക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണെന്ന് പോലീസ് പറഞ്ഞു. ഭർത്താവിനൊപ്പം അഹമ്മദാബാദിലേക്ക് പോകാനായാണ് യുവതി റെയിൽവേ സ്റ്റേഷനിലെത്തിയത്. ഇതിനിടെ ഭക്ഷണം വാങ്ങാനായി ഭർത്താവ് സ്റ്റേഷന് പുറത്തേക്ക് പോയി. പിന്നാലെ യുവതി സ്റ്റേഷനിലെ ശൗചാലയ കെട്ടിടത്തിലേക്കും പോയി. യാത്രക്കാരുടെ തിരക്കായതിനാൽ സ്റ്റേഷനിലെ ശൗചാലയം ഉപയോഗിക്കാനായില്ല.

തുടർന്ന് സ്റ്റേഷനിലെ ടിക്കറ്റ് കൗണ്ടറിന് സമീപത്ത് ഭർത്താവിനെ കാത്തിരുന്നു. ഇതിനിടെയാണ് പ്രതി യുവതിയെ സമീപിച്ചത്. എന്തെങ്കിലും സഹായം വേണോ എന്ന് ചോദിച്ചാണ് പ്രതി യുവതിയുടെ അടുത്തെത്തിയത്. ശൗചാലയത്തിൽ പോകണമെന്നും അതിനുള്ള സൗകര്യം സമീപത്തുണ്ടോ എന്നും യുവതി തിരക്കി. ഇതോടെ പ്രതി ശൗചാലയ സൗകര്യം നൽകാമെന്ന് പറഞ്ഞ് യുവതിയെ കൂട്ടിക്കൊണ്ടുപോവുകയായിരുന്നു.

റെയിൽവേ സ്റ്റേഷന് പുറത്തുള്ള ഒരു ശൗചാലയത്തിലേക്കാണ് പ്രതി യുവതിയെ കൊണ്ടുപോയത്. വാതിൽ പൂട്ടിയിട്ടിരുന്നതിനാൽ ഇത് തുറക്കാനുള്ള താക്കോലും നൽകി. എന്നാൽ യുവതി പൂട്ട് തുറന്ന് ശൗചാലയത്തിൽ പ്രവേശിച്ചതിന് പിന്നാലെ പ്രതി അതിക്രമിച്ച് കയറുകയും വാതിൽ അകത്തുനിന്ന് പൂട്ടി യുവതിയെ ബലാത്സംഗം ചെയ്യുകയുമായിരുന്നു. നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് യുവതിയെ രക്ഷിച്ചത്. ഇതിനിടെ പ്രതി സംഭവസ്ഥലത്ത് നിന്ന് ഓടിരക്ഷപ്പെട്ടു. യുവതിയുടെ പരാതിയിൽ ബലാത്സംഗ കുറ്റം ഉൾപ്പെടെ ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ഒളിവിൽപോയ പ്രതിയെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് പോലീസ് അറിയിച്ചു. ഉത്തർപ്രദേശിലെ പ്രതാപ്ഘട്ട് റെയിൽവേ സ്റ്റേഷനിലാണ് സംഭവം നടന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button