ഹോട്ടലിലേക്ക് വിളിച്ചുവരുത്തി, ബലമായി വസ്ത്രം അഴിച്ചുമാറ്റി നഗ്നനാക്കി, പിന്നീട് മൂന്ന് യുവതികൾ ചെയ്തത്…
ദുബായിൽ ഏഷ്യക്കാരനായ യുവാവിനെ ഉപദ്രവിക്കുകയും ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കുകയും ചെയ്ത കേസിൽ മൂന്ന് ആഫ്രിക്കൻ യുവതികൾക്ക് മൂന്ന് വർഷം തടവുശിക്ഷയും 28,000 ദിർഹം പിഴയും വിധിച്ച് കോടതി. വാട്സാപ്പ് വഴി ബന്ധം സ്ഥാപിച്ചാണ് യുവാവിനെ ഇവർ ഹോട്ടൽ മുറിയിലേക്ക് വിളിച്ചുവരുത്തിയത്. വാട്സാപ്പ് വഴി പരിചയം സ്ഥാപിച്ച പ്രതികളിലൊരാളാണ് യുവാവിനെ ഡിന്നറിനായി ഹോട്ടലിലേക്ക് വിളിച്ചുവരുത്തിയത്. ഹോട്ടൽ മുറിയിലെത്തിയ യുവാവിനെ യുവതികൾ ബലമായി വസ്ത്രം അഴിച്ചുമാറ്റി നഗ്നനാക്കി വീഡിയോ പകർത്തി.
തുടർന്ന് പഴ്സ് സ്ത്രീകൾ കൈക്കലാക്കി. ക്രെഡിറ്റ് കാർഡിന്റെ പിൻ നമ്പർ പറഞ്ഞില്ലെങ്കിൽ കൊല്ലുമെന്ന് ഇവർ ഭീഷണിപ്പെടുത്തിയെന്നും തുടർന്ന് പിൻ നമ്പർ നൽകിയെന്നും യുവാവ് പറഞ്ഞു. പിന്നീട് മൂന്ന് സ്ത്രീകളിൽ രണ്ടുപേർ സ്ഥലത്ത് നിന്ന് പോയി. 20 മിനിറ്റിന് ശേഷം ക്രെഡിറ്റ് കാർഡിൽ നിന്ന് 1,000 ദിർഹം പിൻവലിച്ച് മടങ്ങിയെത്തി. രക്ഷപ്പെടാൻ ശ്രമിച്ച യുവാവിനെ പുലർച്ചെ 5 വരെ മുറിയിൽ കെട്ടിയിട്ടു. പ്രതികൾ പിന്നീട് യുവാവിനെ വിട്ടയച്ചെങ്കിലും ഇയാൾ ഇവരിലൊരാളെ പിന്തുടർന്ന് വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു. പൊലീസ് പട്രോൾ സംഘം സ്ഥലത്തെത്തി രണ്ടു പ്രതികളെ പിടികൂടി. പ്രതികളിലൊരാളെ പിന്നീട് ദുബായിൽ നിന്നും പിടികൂടി.