സുകുമാരക്കുറുപ്പിനെ തേടി ക്രൈംബ്രാഞ്ച് രാജസ്ഥാനിലേക്ക്
പത്തനംതിട്ട: പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിനെ
സന്യാസി വേഷത്തിൽ രാജസ്ഥാനിൽ കണ്ടെന്ന വെട്ടിപ്രം സ്വദേശി റെൻസിം ഇസ്മായിൽ നൽകിയ മൊഴി ക്രൈംബ്രാഞ്ച് പരിശോധിക്കുന്നു. പത്തനംതിട്ടയിലെ ബിവറേജസ് ഷോപ് മാനേജരായ റെൻസിം നൽകിയ വിവരങ്ങൾ വിശകലനം ചെയ്ത ശേഷം ആവശ്യമെങ്കിൽ പൊലീസ് രാജസ്ഥാനിലേക്ക് തിരിക്കും. ആലപ്പുഴയിൽനിന്നുള്ള ക്രൈംബ്രാഞ്ച് സി.ഐ ന്യുമാന്റെ നേതൃത്വത്തിലാണ് പൊലീസ് സംഘം കഴിഞ്ഞ ദിവസം ഇവിടെയെത്തി മൊഴിയെടുത്തത്.
സുകുമാര കുറുപ്പ് എന്ന ചുരുളഴിയാത്ത ദുരൂഹതയ്ക്ക് 37 വർഷം പഴക്കമുണ്ട്. 2007ൽ സ്കൂൾ അധ്യാപകനായി രാജസ്ഥാൻ ഈഡൻ സദാപുരയിൽ ജോലി ചെയ്യുമ്പോൾ കണ്ടുമുട്ടിയ സന്യാസി സുകുമാരക്കുറുപ്പാണെന്ന് സംശയിക്കുന്നു എന്നാണ്
റെൻസിം മൊഴിയെടുപ്പിൽ പൊലീസിനോട് പറഞ്ഞത്. ഈഡൻ സദാപുരം ആശ്രമത്തിലാണ് അദ്ദേഹം താമസിച്ചിരുന്നത്. തൊട്ടടുത്ത കടയിലിരുന്ന് ചായ കുടിക്കുമായിരുന്ന താന്‍, മലയാളി വേഷത്തില്‍ സന്യാസിയെ കണ്ടപ്പോള്‍ പരിചയപ്പെട്ടു. ശങ്കര ഗിരിഗിരി എന്ന് പേര് പറഞ്ഞു. ഹിന്ദി, ഇംഗ്ലിഷ്, സംസ്കൃതം, തമിഴ്, അറബി, മലയാളം ഭാഷകൾ അറിയാം. കാവി മുണ്ടും ജൂബ്ബയും വേഷം. നീട്ടി വളർത്തിയ വെളുത്ത താടിയും ഉണ്ട്.
ഗള്‍ഫില്‍ ജോലി ചെയ്തിരുന്നതായും ഭാര്യയും മക്കളും അപകടത്തില്‍ മരിച്ചശേഷം നാട് വിട്ടതാണെന്നും പറഞ്ഞു. പൂര്‍വാശ്രമത്തിലെ പേര് ചന്ദ്രശേഖരന്‍ നമ്പൂതിരിയെന്നാണെന്നും പറഞ്ഞു. ആ വര്‍ഷം അവധിക്ക് നാട്ടില്‍ വന്നപ്പോള്‍ സുകുമാരക്കുറുപ്പ് വിഷയം വലിയ ചര്‍ച്ചയായിരുന്നു. സുകുമാരക്കുറുപ്പിന്റെ ഫോട്ടോ നോക്കിയപ്പോള്‍ ഞാന്‍ കണ്ട സ്വാമിയുടെ അതേമുഖം. അങ്ങനെയാണ് ഫോട്ടോ കൊണ്ടുപോയി അവിടെയുള്ളവരെ കാണിച്ചത്. അപ്പോഴേക്കും അയാള്‍ അവിടെനിന്ന് ബംഗളൂരുവിലേക്കെന്നു പറഞ്ഞ് അപ്രത്യക്ഷനായിരുന്നു.
ഇക്കാര്യം അന്ന് ആലപ്പുഴ പൊലീസിനെ അറിയിച്ചെങ്കിലും നടപടിയുണ്ടായില്ല. കഴിഞ്ഞ ഡിസംബറിൽ ഹരിദ്വാറിലെ യാത്രാ വിവരങ്ങൾ ഉള്ള വിഡിയോ കണ്ടപ്പോൾ ഇതേ സന്യാസിയെ കണ്ടു. ഇക്കാര്യം വിവരിച്ച് ജനുവരി അഞ്ചിന് മുഖ്യമന്ത്രിക്ക് കത്ത് അയച്ചതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണത്തിനായി ക്രൈംബ്രാഞ്ച് സംഘം എത്തിയത്.