സിനിമാ തിയേറ്ററിലെ തർക്കം..യുവാവിനെ തട്ടിക്കൊണ്ടുപോയി പൂട്ടിയിട്ട മൂന്നുപേർ അറസ്റ്റിൽ….
കോട്ടയം: സിനിമാ തിയേറ്ററിലെ തർക്കത്തെത്തുടർന്ന് യുവാവിനെ മർദിച്ചവശനാക്കി തട്ടിക്കൊണ്ടുപോയി പൂട്ടിയിട്ട കേസിൽ മൂന്ന്‌പേർ അറസ്റ്റിൽ .കുലശേഖരമംഗലം ഇടവട്ടം മൂന്നരത്തോണിയിൽ ജഗന്നാഥൻ (20), കുലശേഖരമംഗലം ഇടവട്ടം വൈമ്പനത്ത് ആഷൽ (21), കുലശേഖരമംഗലം ഇടവട്ടം വാഴത്തറയിൽ മുഹമ്മദ് അൻസാരി (19) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത് . വയനാട്ടിലെ ഒളിസങ്കേതത്തിൽ നിന്നാണ് പ്രതികളെ പിടികൂടിയത്. വൈക്കം വടയാർ കിഴക്കേപ്പുറം നടുതുരുത്തേൽ എബിൻ കുഞ്ഞുമോനെ(24)യാണ് തട്ടിക്കൊണ്ടുപോയത് .
ഏപ്രിൽ അഞ്ചിനായിരുന്നു സംഭവം നടന്നത് .തലയോലപ്പറമ്പിലെ തിയേറ്ററിൽ സിനിമ കാണാനെത്തിയ എബിനും പ്രതികളും തമ്മിൽ വാക്കേറ്റമുണ്ടായി.തുടർന്ന് സിനിമ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ യുവാവിനെ
ആറ് ബൈക്കുകളിലായെത്തിയ സംഘം തട്ടിക്കൊണ്ടുപോയി ഒളിസങ്കേതത്തിൽ പൂട്ടിയിട്ട് മർദിക്കുകയായിരുന്നു . വീട്ടുകാരോ സുഹൃത്തുക്കളോ എത്തിയാലേ എബിനെ മോചിപ്പിക്കുകയുള്ളൂവെന്ന് പ്രതികൾ ഭീഷണിപ്പെടുത്തി. വിവരമറിഞ്ഞ് വീട്ടുകാർ തലയോലപ്പറമ്പ് പൊലീസിന്റെ സഹായം തേടിയതോടെ യുവാവിനെ മോചിപ്പിച്ച് പ്രതികൾ രക്ഷപെടുകയായിരുന്നു .കോടതി മൂന്ന് പ്രതികളെയും റിമാൻഡ് ചെയ്തു. ഒളിവിൽ കഴിയുന്ന മറ്റ് പ്രതികൾക്കായി തിരച്ചിൽ തുടരുകയാണെന്ന് ജില്ലാ പൊലീസ് മേധാവി പറഞ്ഞു.