വീടുകളിലെത്തി സഹായാഭ്യർഥന… ആക്രി കച്ചവടം ബിസിനസ്സ്… പിടിയിലായത് 19കാരനും 18കാരിയും…
പകൽസമയം പലയിടങ്ങളിലും വീടുകളിലെത്തി സഹായാഭ്യർഥന നടത്തും. ആക്രി കച്ചവടവും ജോലിയിൽ പെടും. എന്നാൽ ഇതിന് പിന്നിൽ വീട് സ്കെച്ച് ചെയ്യുകയാണ് ഉദ്ദേശം. പിടിയിലായത് 19കാരനും 18കാരിയും.
ആക്രിക്കച്ചവടത്തിന്റെ മറവിൽ കളവ് നടത്തിയ തമിഴ്‌നാട് സ്വദേശികളെ പിടികൂടി പൊലീസ്. മുപ്ലിയത്ത് പൂട്ടിയിട്ട വീട്ടിൽനിന്ന് പത്ത് പവൻ സ്വർണാഭരണങ്ങൾ മോഷ്ടിച്ച കേസിലാണ് തമിഴ്‌നാട് സ്വദേശികൾ അറസ്റ്റിലായത്. തിരുച്ചിറപ്പിള്ളി അരക്കൂർ സ്വദേശി നന്ദ (19), കോയമ്പത്തൂർ തെൻസങ്കപാളയം സ്വദേശി അനുസിയ (18) എന്നിവരെയാണ് വരന്തരപ്പിള്ളി പൊലീസ് കസ്റ്റഡിയിലെടുത്തത്. മുപ്ലിയം മഠപ്പിള്ളിക്കാവ് അമ്പലത്തിന് സമീപം ചുള്ളിപ്പറമ്പിൽ വിഷ്ണുദാസിന്റെ വീട്ടിലാണ് തിങ്കളാഴ്ച ഇവർ മോഷണം നടത്തിയത്.കൊടകര ശാന്തിനഗറിൽ വാടകയ്ക്ക് താമസിക്കുന്ന ഇവർ ആക്രിക്കച്ചവടവും നടത്തിവന്നിരുന്നു.
മുപ്ലിയത്തെ വീട്ടിലെത്തിയ പ്രതികൾ മുൻവശത്തെ കാർപ്പെറ്റിന് താഴെ വെച്ചിരുന്ന താക്കോലെടുത്ത് വാതിൽ തുറന്നാണ് അകത്തു കടന്നത്. തുടർന്ന് വീടിനകത്തിരുന്ന താക്കോൽ ഉപയോഗിച്ച് അലമാര തുറന്ന മോഷ്ടാക്കൾ ആഭരണങ്ങളുമായി കടക്കുകയായിരുന്നു. പ്രദേശത്ത് ചുറ്റിത്തിരിഞ്ഞിരുന്ന തമിഴ് യുവതീയുവാക്കളെക്കുറിച്ച് നാട്ടുകാർ സംശയം പ്രകടിപ്പിച്ചിരുന്നു. നേരത്തേ മൊബൈൽ ഫോൺ മോഷ്ടിച്ച കേസിൽ കസ്റ്റഡിയിലെടുത്തിരുന്ന പ്രതികളുടെ ചിത്രം കാണിച്ച് ഉറപ്പുവരുത്തിയ ശേഷമാണ് മോഷ്ടാക്കളെ കസ്റ്റഡിയിലെടുത്തത്. മൊബൈൽ ഫോൺ നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട് പരാതിയില്ലാതിരുന്നതിനാൽ തുടർനടപടികൾ ഉണ്ടായില്ല. മോഷ്ടിച്ച സ്വർണാഭരണങ്ങൾ പ്രതികൾ താമസിച്ചിരുന്ന കൊടകരയിലെ വാടകവീട്ടിൽ നിന്നും കണ്ടെടുത്തിട്ടുണ്ട്.