വിവാഹത്തില്‍ പങ്കെടുക്കാനായി പോയി..പാക്കിസ്ഥാനിൽ കുടുങ്ങി നാലംഗ കുടുംബം…

അതിർത്തി കടന്നു വിവാഹത്തിനുപോയ ഇന്ത്യക്കാർ പാക്കിസ്ഥാനിൽ കുടുങ്ങി. ഉത്തർപ്രദേശ് രാംപുർ സ്വദേശികളായ മജീദ് ഹുസൈനും ഭാര്യയും കുട്ടികളുമാണ് ഇന്ത്യയിലേക്ക് മടങ്ങാനാകാതെ രണ്ടു വർഷമായി പാക്കിസ്ഥാനിൽ കഴിയുന്നത്.മജീദിന്റെ ഭാര്യ താഹിര്‍ ജബീന്‍ പാക്ക് സ്വദേശിയാണ്. 2007ലായിരുന്നു ഇവരുടെ വിവാഹം. വിവാഹശേഷം താഹിര്‍ ഇന്ത്യയിലെത്തി. ഇവര്‍ക്ക് രണ്ടു കുട്ടികളുണ്ട്. 2022ലാണ് താഹിറിന്റെ സഹോദരന്റെ വിവാഹത്തില്‍ പങ്കെടുക്കുന്നതിനായി കുടുംബം പാക്കിസ്ഥാനിലേക്ക് പോയത്. 2 മാസത്തേക്കാണ് പോയതെങ്കിലും നിശ്ചയിച്ച സമയത്ത് തിരിച്ചെത്താനയില്ല. തുടര്‍ന്ന് വിസ കാലാവധി കഴിഞ്ഞതോടെ ഇവര്‍ പാകിസ്ഥാനില്‍ കുടുങ്ങുകയായിരുന്നു. മടങ്ങിയെത്തുന്നതിന് വേണ്ടി സാധ്യമായ എല്ലാ വഴികളും ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.

രാംപുരില്‍ താമസിക്കുന്ന മജീദിന്റെ അമ്മയും സഹോദരങ്ങളും കുടുംബാംഗങ്ങളെ തിരിച്ചുകൊണ്ടുവരാന്‍ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാരിന്റെ സഹായം തേടിയിട്ടുണ്ട്. മജീദും കുട്ടികളും വിസയ്ക്ക് യോഗ്യത നേടിയെങ്കിലും താഹിറിന്റെ അപേക്ഷ തുടര്‍ച്ചയായി തള്ളുകയാണെന്ന് ഇവരുടെ ബന്ധു ഷക്കീര്‍ അലി പറഞ്ഞു.

Related Articles

Back to top button