രണ്ടു കുട്ടികളെ നടുക്ക് കിടത്തി അച്ഛനും അമ്മയും, വാതിൽ ചവിട്ടി തുറന്ന് അകത്തു കയറിയ ലോക്കൽ സെക്രട്ടറി ഞെട്ടിപ്പോയി
സിപിഎം ലോക്കൽ സെക്രട്ടറി പ്രബീഷ് വാതിൽ ചവിട്ടിത്തുറന്ന് അകത്തുകടന്നപ്പോൾ നാലുപേരെയും മുറിക്കുള്ളിൽ മരിച്ചനിലയിലായിരുന്നു. മുറിയിൽ ഒരു പാത്രത്തിൽ എന്തോ വാതകം പുകച്ചിരുന്നതായും മനസ്സിലാക്കി. വാതിൽ തള്ളി തുറന്ന് അകത്തു കയറിയ ലോക്കൽ സെക്രട്ടറിക്കും ശ്വസിക്കാൻ പ്രശ്‌നമുണ്ടായി. ഇതോടെ അതിവേഗം പുറത്തിറങ്ങി. ജനലുകൾ തുറന്നു. അപ്പോഴാണ് ടേപ്പു ഉപയോഗിച്ച് ജനൽ അടച്ചിരുന്നത് ശ്രദ്ധയിൽ പെട്ടത്. തറയിൽ ഒരു ബെഡ് ഇട്ട് അതിൽ രണ്ടു കുട്ടികളെ നടുക്ക് കിടത്തി സൈഡിൽ അച്ഛനും അമ്മയും കിടക്കുന്നതാണ് വീട്ടിലേക്ക് ആദ്യം കയറിയ പ്രതീഷ് കണ്ടത്.കൊടുങ്ങല്ലൂരിൽ ഒരു കുടുംബത്തിലെ നാലുപേരെ വീട്ടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തുമ്പോൾ നാട്ടുകാർക്ക് ഈ കുടുംബത്തിന്റെ പ്രശ്‌നങ്ങളെ കുറിച്ച് ഒന്നും അറിയില്ല. ചന്തപ്പുര ഉഴുവത്തുകടവിൽ കാടാംപറമ്പ് ഉബൈദുള്ളയുടെ മകൻ സോഫ്റ്റ് വെയർ എഞ്ചിനീയർ ആഷിക്(41) ഭാര്യ അബീറ, മക്കളായ അസ്റ(14) അനൈനുനിസ്സ(7) എന്നിവരെയാണ് വീട്ടിലെ മുകൾ നിലയിലെ മുറിക്കുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. വിഷവാതകം ശ്വസിച്ച് ജീവനൊടുക്കിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. വീടിനകത്ത് കാർബൺ മോണോക്സൈഡിന്റെ സാന്നിധ്യം കണ്ടെത്തി. ജനലുകൾ ടേപ്പ് വച്ച് ഒട്ടിച്ചിരുന്നു.വലിയൊരു വീടിന്റെ മുകൾ നിലയിലായിരുന്നു മരിച്ച കുടുംബം താമസിച്ചിരുന്നത്. താഴത്തെ നിലയിൽ ഉമ്മയും സഹോദരിയും. ഉമ്മ വൃക്ക രോഗിയായിരുന്നു. ഉമ്മയുടെ ചികിൽസാർത്ഥമാണ് സഹോദരി ഇവിടെ താമസിച്ചിരുന്നത്. രാവിലെ ഒമ്പത് മണിയായിട്ടും ഇവർ മുകൾ നിലയിൽ നിന്നും പുറത്തേക്ക് വരാതിരുന്നതോടെയാണ് താഴത്തെനിലയിലുണ്ടായിരുന്ന സഹോദരി മുകൾനിലയിലെത്തി പരിശോധിച്ചത്. എന്നാൽ മുകൾ നിലയിലേക്കുള്ള വാതിൽ അകത്തുനിന്ന് അടച്ചിട്ടനിലയിലായിരുന്നു. എത്ര മുട്ടിയിട്ടും തുറന്നില്ല. തുടർന്നാണ് നാട്ടുകാരെ അറിയിച്ചതും സിപിഎം ലോക്കൽ സെക്രട്ടറി പ്രബീഷ് എത്തി മുറി തുറന്നത്.ആ മുറിയിൽ വലിയ അലുമിനീയം പാത്രത്തിൽ കരികല്ലിന്റെ പാളികൾ നിറച്ച ശേഷം അതിന് മുകളിൽ തീ ഇട്ട നിലയിൽ കണ്ടിരുന്നു. ആ തീയ്ക്ക് മുകളിൽ ഒരു പാത്രവുമുണ്ടായിരുന്നു. അതിനുള്ളിൽ എന്തോ ഒരു പൊടിയും ഉണ്ടായിരുന്നു. ഈ പൊടി ചൂടായാണ് വിഷ വാതകം മുറിയിൽ നിറഞ്ഞതെന്നാണ് വിലയിരുത്തൽ. കാർബൺ മോണോക്‌സൈഡിനെ ശാസ്ത്രീയമായി തന്നെ മുറിയിൽ നിറയ്ക്കുകയായിരുന്നു ഈ കുടുംബം. വേദന രഹതി മരണം അങ്ങനെയാണ് ഉറപ്പാക്കിയതെന്ന് പൊലീസും കരുതുന്നു. ഫോറൻസിക് പരിശോധനയിലൂടെ പാത്രത്തിലെ പൊടി ഏതെന്ന് മനസ്സിലാകും. പോസ്റ്റ്‌മോർട്ടത്തിലൂടേയും മരണ കാരണം തെളിയും.ഈ കുടുംബത്തിന്റെ കട ബാധ്യതയെ കുറിച്ച് നാട്ടുകാർക്ക് ആർക്കും അറിയില്ല. ആഷിക് പൊതുവേ അന്തർമുഖനായിരുന്നു. നാട്ടുകാരുമായി അടുപ്പം പുലർത്തിയിരുന്നുമില്ല. അതുകൊണ്ട് തന്നെ ആർക്കും ഇവരെ കുറിച്ച് ഒന്നും അറിയില്ല. വിഷവാതകം ശ്വസിച്ചാണ് നാലുപേരുടെയും മരണം സംഭവിച്ചതെന്നാണ് പൊലീസ് പറയുന്നത്.വിഷവാതകം മൂലമുള്ള മരണത്തെക്കുറിച്ചു കൂടുതൽ അന്വേഷണം നടത്തണമെന്നു പൊലീസ് പറഞ്ഞു. ഏതു വിഷവാതകമാണെന്നും ഉപയോഗിച്ചത് എങ്ങനെയാണെന്നും വിശദമായ അന്വേഷണത്തിൽ മാത്രമേ മനസ്സിലാക്കാനാകൂ. മരണത്തിൽ ദുരൂഹതയുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. സോഫ്റ്റ്‌വെയർ എൻജിനീയർ ആയി ജോലി ചെയ്യുന്ന ആഷിക് കുഞ്ഞുങ്ങളെയും ചേർത്ത് ആത്മഹത്യ ചെയ്തു എന്നു വിശ്വസിക്കാനാവാത്ത നിലയിലാണു നാട്ടുകാർ.