മോഷ്ടിക്കാൻ വാഹനം തടഞ്ഞു നിർത്തും. പൊന്നും പണവും വേണ്ട, മൊബൈൽ ഫോൺ മാത്രം മതി
കായംകുളം: ഇരുചക്ര വാഹന യാത്രക്കാരെ ആക്രമിച്ച് മൊബൈൽ ഫോൺ കവരുന്ന സംഘം പിടിയിൽ. കായംകുളം മുക്കടക്ക് തെക്ക് വശം ദേശീയ പാതയിൽ സ്കൂട്ടറിൽ യാത്ര ചെയ്തു വന്ന പോലീസുകാരനെ ആക്രമിച്ച് മൊബൈൽ ഫോൺ പിടിച്ചു പറിച്ചു കൊണ്ടുപോയ കേസിലും സമാന രീതിയിൽ കരീലക്കുളങ്ങരയിലും കൊല്ലം ശക്തികുളങ്ങരയിലും ഇരുചക്ര വാഹന യാത്രക്കാരെ ആക്രമിച്ച് മൊബൈൽ ഫോൺ പിടിച്ചു പറിച്ചു കൊണ്ടു പോയ കേസിലുമാണ് കൊല്ലം തട്ടാമല ഫാത്തിമ മൻസിലിൽ മൻസൂർ മകൻ മാഹീൻ (20), കൊല്ലം ഇരവിപുരം വാളത്തുംഗൽ മുതിര അയ്യത്ത് വടക്കതിൽ ഷിഹാബുദ്ദീൻ മകൻ സെയ്ദലി (21), ഇരവിപുരം കൂട്ടിക്കട അൽത്താഫ് മൻസിലിൽ ഷറഫുദ്ദീൻ മകൻ അച്ചു എന്നു വിളിക്കുന്ന അസറുദ്ദീൻ (21), കൊല്ലം മയ്യനാട് അലി ഹൗസിൽ അൻസാരി മകൻ മുഹമ്മദ് ഷാൻ (25), കൊല്ലം മുളവന വില്ലേജിൽ കുണ്ടറ ആശുപത്രി ജംഗ്ഷന് സമീപം ഫർസാന മൻസിലിൽ സനോഫർ മകൻ യാസിൻ എന്ന് വിളിക്കുന്ന ഫർജാസ് (19), കൊല്ലം കോർപറേഷൻ മണക്കാട് വടക്കേവിള തൊടിയിൽ വീട്ടിൽ മുഹമ്മദ് ഇക്ബാൽ മകൻ മുഹമ്മദ് തൗഫീഖ് (18) എന്നിവർ അറസ്റ്റിലായത്. ഇരുചക്ര വാഹന യാത്രക്കാരുടെ ഇടത് വശത്തു കൂടി ബൈക്കിൽ ചെന്ന് പുറത്ത് അടിച്ച ശേഷം പോക്കറ്റിൽ നിന്നും മൊബൈൽ ഫോൺ തട്ടിയെടുത്ത് അമിത വേഗതയിൽ ബൈക്കിൽ കടന്നു കളയുന്നതാണ് ഇവരുടെ രീതി. കരീലക്കുളങ്ങര പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥനായ സജീവൻ 16.02.2022 രാത്രി 8 മണിയോടു കൂടി ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുമ്പോൾ മുക്കടക്ക് തെക്ക് വശം അജന്താ ജംഗ്ഷനിൽ വെച്ച് പുറത്ത് അടിച്ച ശേഷം മൊബൈൽ ഫോൺ കവർച്ച ചെയ്ത സംഭവത്തിൽ ആലപ്പുഴ ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം കായംകുളം ഡി.വൈ.എസ് .പി അലക്സ് ബേബിയുടെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് കരീലക്കുങ്ങര മുതൽ കൊല്ലം വരെയുള്ള വിവിധ സി സി ടി വി ദൃശ്യങ്ങളും നിരവധി ഫോൺ കോളുകളും മറ്റും പരിശോധിച്ച് പ്രതികളെ അറസ്റ്റ് ചെയ്തത്. കായംകുളം സി.ഐ. മുഹമ്മദ് ഷാഫി, കരീലക്കുളങ്ങര സി.ഐ. സുധിലാൽ, എസ്.ഐ. ഗിരീഷ്, പോലീസുകാരായ രജീദ്രദാസ് , ഗിരീഷ്, ഷാജഹാൻ, ദീപക്, വിഷ്ണു, അനീഷ്, ഫിറോസ് , നിഷാദ്, മണിക്കുട്ടൻ, ഇയാസ്, അരുൺ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ കണ്ടെത്തി പിടികൂടിയത്.