മൂന്നാം ഭര്‍ത്താവിന് മുന്നില്‍ പാതിവൃത്യം തെളിയിക്കാൻ അമ്മ മകളെ ജീവനോടെ തീകൊളുത്തി കൊന്നു
മൂന്നാം ഭര്‍ത്താവിന് മുന്നില്‍ പാതിവൃത്യം തെളിയിക്കാനും വിശ്വാസ്യത തെളിയിക്കാനും പത്തുവയസ്സുകാരിയെ മകളെ അമ്മ ജീവനോടെ തീകൊളുത്തി കൊന്നു. മൂന്നാം ഭര്‍ത്താവിന്റെ ആവശ്യപ്രകാരമാണ് സ്വന്തം മകളെ തീകൊളുത്തിയത്. അമ്മയേയും തീകൊളുത്താന്‍ പ്രേരിപ്പിച്ച മൂന്നാം ഭര്‍ത്താവിനെയും പൊലീസ് അറസ്റ്റ് ചെയ്തു.
ഞായറാഴ്ച രാത്രിയാണ് മാതാവായ ജയലക്ഷ്മി (35)യുടെ രണ്ടാം വിവാഹത്തിലുള്ള പത്തു വയസ്സുകാരിയായ മകള്‍ പവിത്രയ്ക്ക് പൊള്ളലേറ്റത്. 19ാം വയസ്സില്ലാണ് ജയലക്ഷ്മി ആദ്യം വിവാഹം കഴിച്ചത്. ഈ ബന്ധത്തിലുള്ള മകള്‍ നഴ്സിംഗ് വിദ്യാര്‍ഥിനിയാണ്. ആദ്യ വിവാഹം വേര്‍പിരിഞ്ഞതോടെ ഇയാളുടെ സഹോദരനെ തന്നെ രണ്ടാം വിവാഹം കഴിച്ചു. ദുരൈരാജിനെ വിവാഹം ചെയ്തു. ഈ ബന്ധത്തിലുള്ള കുട്ടിയാണ് പവിത്ര. എന്നാല്‍ ഈ ബന്ധവും അധികനാള്‍ നീണ്ടുനിന്നില്ല. തുടര്‍ന്നാണ് ജയലക്ഷ്മി, ടാങ്കര്‍ ലോറി ഡ്രൈവറും വിവാഹമോചിതനുമായ പദ്മനാഭനെ വിവാഹം ചെയ്യുന്നത്. ഒമ്പത് വര്‍ഷം മുമ്പായിരുന്നു ഇവരുടെ വിവാഹം. ഈ ബന്ധത്തില്‍ ആറും നാലും വയസ്സുള്ള രണ്ട് കുട്ടികളുമുണ്ട്.
മദ്യപിച്ചെത്തുന്ന പദ്മനാഭന്‍ ഭാര്യയുമായി വഴക്കിടുന്നത് പതിവായിരുന്നുവെന്നാണ് പൊലീസ് പറയുന്നു. ഭാര്യയെ സംശയിച്ചിരുന്ന ഇയാള്‍ ഇതേച്ചൊല്ലിയാണ് നിരന്തരം വഴക്കുണ്ടാക്കിയിരുന്നത്. ഞായറാഴ്ച രാത്രിയും വഴക്കുണ്ടായപ്പോള്‍ മകളെ ജീവനോടെ കത്തിച്ച് വിശ്വാസ്യത തെളിയിക്കണമെന്ന് പദ്മനാഭന്‍ ആവശ്യപ്പെട്ടു. ഭാര്യ നിരപരാധിയാണെങ്കില്‍ മകള്‍ക്ക് പൊള്ളലേല്‍ക്കില്ലെന്നും ഇയാള്‍ പറഞ്ഞു. ഇതോടെ ഉറങ്ങികിടക്കുകയായിരുന്ന മകളെ വലിച്ചിഴച്ച് കൊണ്ടുവന്ന ജയലക്ഷ്മി മണ്ണെണ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. 75 ശതമാനത്തോളം പൊള്ളലേറ്റ പെണ്‍കുട്ടിയെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രാവിലെ മരണം സംഭവിച്ചു. തമിഴ്നാട് തിരുവട്ടിയൂരാണ് സംഭവം.