പറഞ്ഞ പണം തരാതെ പറ്റിച്ചു..എതിർത്ത് സംസാരിച്ചാൽ മാറ്റി നിർത്തും..വെളിപ്പെടുത്തലുമായി വിൻസി അലോഷ്യസ്….
മലയാള സിനിമാ മേഖലയിൽ അനുഭവിക്കുന്ന ചൂഷണങ്ങളെ കുറിച്ച് തുറന്നടിച്ച് നടി വിൻസി അലോഷ്യസ്. ചൂഷണങ്ങൾക്കെതിരെ പ്രതികരിക്കുന്നവരെ മാറ്റി നിർത്തുന്ന പുരുഷാധിപത്യ സമീപനമാണ് മലയാള സിനിമാമേഖലയിലുളളതെന്ന് നടി വിൻസി അലോഷ്യസ് . താൻ ലൈംഗികാതിക്രമങ്ങൾ നേരിട്ടിട്ടില്ലെന്നും നടി വ്യക്തമാക്കി. എതിർത്ത് സംസാരിച്ചാൽ മാറ്റി നിർത്തുന്ന സമീപനമുണ്ടെന്നും അവർ സമ്മതിച്ചു. തെറ്റായ കാര്യങ്ങൾ ചോദ്യം ചെയ്താൽ അവർക്കെതിരെ ഗോസിപ്പുകൾ പറഞ്ഞു പരത്തും. പലസിനിമകളിലും പറഞ്ഞ തുക തരാതെ പറ്റിക്കപ്പെട്ടിട്ടുണ്ട്. സിനിമയിൽ പുരുഷാധിപത്യം നിലനിൽക്കുന്നുണ്ട്.അഡ്വാൻസ് പോലും കിട്ടാതെ സിനിമ ഷൂട്ട് ചെയ്യേണ്ടി വന്നിട്ടുണ്ടെന്നും വിൻസി സൂചിപ്പിച്ചു.
സിനിമയിലെത്തിയിട്ട് അഞ്ച് വർഷമായി.ഹേമ കമ്മിറ്റി റിപ്പോർട്ടിലെ പരാമർശങ്ങൾ ഞെട്ടിപ്പിക്കുന്നതാണെന്നും അതിന്റെ സത്യാവസ്ഥയറിയാനുള്ള കാത്തിരിപ്പിലാണെന്നും നടി പറഞ്ഞു. കോൺട്രാക്റ്റ് പോലും ഒപ്പുവെക്കാതെ സിനിമ ചെയ്തിട്ടുണ്ട്. അതെല്ലാം തെറ്റാണെന്ന് ഇപ്പോഴാണ് മനസിലാക്കാൻ സാധിച്ചത്. ഇതിനെ കുറിച്ച് ചോദിക്കുമ്പോൾ, സിനിമയിൽ ഇത് സാധാരണമാണ് എന്നാണ് പറയാറുള്ളത്. ലൈംഗികാതിക്രമം പോലെ പ്രാധാന്യമുള്ളതാണ് തൊഴിലിടങ്ങളിലെ ലിംഗ സമത്വവും. അതിനു വേണ്ടി സർക്കാറും സംഘടനകളും ഒന്നിച്ചു നിൽക്കേണ്ട സമയമാണിതെന്നും വിൻസി പറഞ്ഞു.



